ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിലവിലുള്ളത് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 25 ജഡ്ജിമാർ. സാധാരണ 12 കോടതികളാണ് പ്രവർത്തിക്കുന്നത്. ഒന്നാംനമ്പർ കോടതി ചീഫ് ജസ്റ്റിസിേൻറതും തുടർന്നുള്ളവ ജഡ്ജിമാരുടെ സീനിയോറിറ്റി അനുസരിച്ചുമാണ്. അതായത്, കോടതിനമ്പർ ജഡ്ജിയുടെ സീനിയോറിറ്റി വ്യക്തമാക്കുന്നു.
സുപ്രധാനകേസുകൾ ഏറ്റവും മുതിർന്ന ജഡ്ജിമാർക്കാണ് കൈമാറുന്നത്. സീനിയോറിറ്റി മറികടന്ന് സുപ്രധാനകേസുകൾ താഴെ ബെഞ്ചുകളിലേക്ക് കൈമാറുന്നുവെന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ മുതിർന്ന നാല് ജഡ്ജിമാർ ഉന്നയിച്ച പ്രധാന പരാതി.
നിലവിൽ ഒന്നാംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതും രണ്ടാം കോടതി ജസ്റ്റിസ് ചെലമേശ്വറിേൻറതുമാണ്. മൂന്നാംകോടതി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്യുടേതാണ്. ജസ്റ്റിസുമാരായ മദൻ ഭീമറാവു ലോകുർ, കുര്യൻ ജോസഫ് എന്നിവരാണ് യഥാക്രമം നാല്, അഞ്ച് കോടതികളിലുള്ളത്.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ആദ്യത്തെ മൂന്നു ജഡ്ജിമാർക്ക് ചില സവിശേഷ അവകാശങ്ങളുണ്ട്. ഹൈകോടതി ജഡ്ജിമാരാക്കാനുള്ളവരെ ഇവർക്ക് സ്വന്തം നിലയിൽ നാമനിർദേശം ചെയ്യാം. അതേസമയം, ഹൈകോടതി ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്യുന്നത് ആദ്യത്തെ അഞ്ച് മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട കൊളീജിയമാണ്. ചീഫ് ജസ്റ്റിസാണ് ഇതിെൻറ തലവൻ. ഹൈകോടതി ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, അഭിഭാഷകർ എന്നിവരിൽനിന്ന് സുപ്രീംകോടതി ജഡ്ജിമാരാകാനുള്ളവരെ തിരഞ്ഞെടുക്കുന്നതും കൊളീജിയമാണ്. അതുകൊണ്ടുതന്നെ പരമോന്നതകോടതിയിലെ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് പ്രത്യേക ആദരം ലഭിക്കുന്നു.
ഒരാൾ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം മുതലാണ് സീനിയോറിറ്റി പരിഗണിക്കുന്നത്. ഒരു ദിവസം രണ്ടു ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്താൽ ആദ്യത്തെയാൾക്കാണ് മുൻഗണന. ജഡ്ജിമാർക്കിടയിലെ വൈകാരികവിഷയമാണ് സീനിയോറിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.