കര്‍ണാടകക്കാരുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തമിഴ്നാട്ടില്‍ പൊലീസ് സുരക്ഷ

ചെന്നൈ: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തമിഴ്നാട് പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ണാടകക്കാരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സമീപം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക ബാങ്ക്, ഉഡുപ്പി റെസ്റ്റാറന്‍റ് ശൃംഖല, വിദ്യാലയങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ തുടങ്ങിയവക്കാണ് സുരക്ഷ. കാവേരി വിഷയത്തില്‍ തീവ്ര തമിഴ് സംഘടനകളും കര്‍ഷക സംഘടനകളും പ്രതിഷേധത്തിലാണ്.  
കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബുക്കിങ് ഓഫിസുകള്‍ക്ക് സുരക്ഷനല്‍കുന്നുണ്ട്. കര്‍ണാടക രജിസ്ട്രേഷന്‍ ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന കോയമ്പേട് സ്റ്റാന്‍ഡില്‍ 60 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചു.

ബംഗളൂരു ബസ് ടെര്‍മിനലില്‍ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ 27 ബസുകള്‍ പൊലീസ് അകമ്പടിയില്‍ ചെന്നൈയിലത്തെിച്ചു. മൂന്നുദിവസമായി ബംഗളൂരുവില്‍ ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ചെന്നൈയില്‍നിന്ന് കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തേണ്ട ബസുകള്‍  സംസ്ഥാന അതിര്‍ത്തിയില്‍ ഓട്ടം അവസാനിപ്പിച്ചു. ഇതിനിടെ, കാവേരി നദിയിലെ രണ്ട് ഡാമുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടതോടെ തമിഴ്നാട്ടിലെ മേട്ടൂര്‍ അണയില്‍ ജലനിരപ്പ് ഉയര്‍ന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം വിട്ടുനല്‍കുന്ന വെള്ളം അപര്യാപ്തമാണെന്നും കൂടുതല്‍  ജലം തുറന്നുവിടാന്‍ നിര്‍ദേശം നല്‍കണമെന്നും ദ്രാവിഡ മുന്നേറ്റ കഴകം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.