സര്‍വകക്ഷി സംഘം കശ്മീരിലെത്തി

ന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കശ്മീരിലെത്തി. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാംവിലാസ് പാസ്വാന്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് സര്‍വകക്ഷി സംഘത്തിലുള്ളത്. കേരളത്തില്‍ നിന്ന് ഇ. അഹമ്മദ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുമുണ്ട്.

രണ്ടുദിവസം ശ്രീനഗറില്‍ തങ്ങുന്ന സംഘം വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സാന്ത്വന സന്ദേശം കൈമാറും. ഹുര്‍റിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടിതരുമായി ചര്‍ച്ച നടത്തുന്നതിന് അന്തരീക്ഷം രൂപപ്പെട്ടിട്ടില്ല. സര്‍ക്കാറും വിഘടിതരും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ല.സര്‍വകക്ഷി സംഘാംഗങ്ങള്‍ക്ക് കശ്മീര്‍ താഴ്വരയിലെ സാഹചര്യം വിശദീകരിച്ചു കൊടുക്കാന്‍ ഡല്‍ഹിയില്‍ ശനിയാഴ്ച പ്രത്യേക യോഗം നടന്നിരുന്നു. ആരുമായി സംഭാഷണം നടത്തണം, ചര്‍ച്ചയുടെ ചട്ടക്കൂട് തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിക്കപ്പെട്ടു. ഹുര്‍റിയത് അടക്കം ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഹുര്‍റിയതിനെ ചര്‍ച്ചക്ക് സര്‍ക്കാര്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ തിരിച്ചത്തെിയ ശേഷം സര്‍വകക്ഷി സംഘാംഗങ്ങള്‍ വീണ്ടും യോഗം ചേരും. അതിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ചില വിശ്വാസ വര്‍ധക നടപടികള്‍ ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.