കനയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍; ആരെയും പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍



ന്യൂഡല്‍ഹി: രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ഇന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനിരിക്കെ പുറത്തുനിന്നും ആരെയും പ്രവേശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടം ഉള്‍പ്പെടെ എല്ലാ വാതിലും അടച്ചിടാനും മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍, മറ്റു സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയൊന്നും അകത്തു പ്രവേശിപ്പിക്കില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. പൊലീസ് സംരക്ഷണവും യൂണിവേഴ്സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് അവധിയിലായിരുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി വി.സി അപ്പാറാവുവിന്‍െറ തിരിച്ചു വരവ് വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും വി.സിയുടെ വസതിയിലെ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പ്രക്ഷോഭകര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ കയ്യേറ്റം ചെയ്തെന്നും ആരോപിച്ച് 25 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തു. കടുത്ത മര്‍ദ്ദനമാണ് പൊലീസ് നടത്തിയത്. എന്നാല്‍, തങ്ങളല്ല സമരത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്. 27 വരെ ക്ലാസുകള്‍ നിര്‍ത്തി വെച്ചു.

അതേസമയം ഡല്‍ഹി വിട്ട് പുറത്തു പോകരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കനയ്യ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അര്‍ധ സൈനികരുടെയും പൊലീസിന്‍െറയും വലിയ സംഘത്തെ കാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചും മെസ് അടച്ചിട്ടും വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചുമര്‍ത്താനാണ് വി.സിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.