ഏക സിവില്‍ കോഡിനെതിരെ രാഷ്ട്രപതിക്ക് ഒരു കോടി കൈയൊപ്പ്

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ഹിന്ദുത്വ ശക്തികളുടെ ആവശ്യത്തിന് പ്രേരകമായ 44ാം ഭരണഘടനാ അനുച്ഛേദം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ഒരു കോടി പേര്‍ ഒപ്പിട്ട നിവേദനം മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സമര്‍പ്പിച്ചു.

രാജ്യത്തിന്‍െറ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതക്കും എതിരാണ് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യങ്ങളെന്ന് മുസ്ലിം ലീഗ് നേതൃസംഘം രാഷ്ട്രപതിയോട് വിശദീകരിച്ചു. ഓരോ സമുദായത്തിനും അവരുടെ വിശ്വാസവും സംസ്കാരവും സംരക്ഷിക്കുന്നതിന് സ്വന്തം വ്യക്തിനിയമങ്ങളുണ്ട്. മതവിശ്വാസങ്ങള്‍ സംരക്ഷിച്ചു മുന്നോട്ടു പോകുന്നതില്‍ ഈ നിയമത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇസ്ലാമിക വ്യക്തിനിയമം പരിപാലിക്കേണ്ടത് ഓരോ മുസ്ലിമിന്‍െറയും മതപരമായ ചുമതലയാണെന്ന് നിവേദനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡിനായി സര്‍ക്കാറിന് ശ്രമിക്കാവുന്നതാണെന്ന 44ാം അനുച്ഛേദത്തിന്‍െറ പേരിലാണ് വ്യക്തിനിയമങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.  ഭരണഘടനയുടെ 44ാം അനുച്ഛേദം പിന്‍വലിച്ചാല്‍ ഇതേക്കുറിച്ച ആശങ്കകള്‍ ഇല്ലാതാവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍, അബ്ദുല്‍ ബാസിത്, ഖുര്‍റം അനീസ് ഉമര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.