രാജീവ് ഗാന്ധി വധത്തില്‍ എല്‍.ടി.ടി.ഇയുടെ പങ്ക് വെളിപ്പെടുത്തി പുസ്തകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ചത് തമിഴ് പുലികള്‍ക്ക് (എല്‍.ടി.ടി.ഇ) സംഭവിച്ച വലിയ അബദ്ധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വിഖ്യാത എഴുത്തുകാരന്‍ മാര്‍ക് സാള്‍ട്ടറിന്‍െറ ‘ടു എന്‍ഡ് എ സിവില്‍ വാര്‍’ എന്ന പുസ്തകത്തിലാണ് എല്‍.ടി.ടി.ഇയുടെ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന അന്തരിച്ച ആന്‍റണ്‍ ബാലസിംഗത്തിന്‍െറ വെളിപ്പെടുത്തലുള്ളത്.
എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനും അദ്ദേഹത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം തലവന്‍ പൊട്ടു അമ്മനും രാജീവ് വധത്തിന്‍െറ ഉത്തരവാദിത്തം തന്നോട് സമ്മതിച്ചിരുന്നുവെന്ന് ആന്‍റണ്‍ ബാലസിംഗം നോര്‍വെയുടെ പ്രത്യേക സമാധാനദൂതന്‍ എറിക് സോള്‍ഹെയിമിനോട് പറഞ്ഞുവെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്.
സംഭവത്തിന്‍െറ ആദ്യനാളുകളില്‍ അവര്‍ ഇത് നിഷേധിച്ചെങ്കിലും ആഴ്ചകള്‍ക്കുശേഷം സമ്മതിച്ചെന്നാണ് ബാലസിംഗം പറയുന്നത്. 1991 മേയ് 21നാണ് തമിഴ്നാട്ടില്‍ നടന്ന രാഷ്ട്രീയറാലിക്കിടെ രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു സ്ഥിരീകരണം പുറത്തുവരുന്നത്.
1987-90കളില്‍ ശ്രീലങ്കയില്‍ നിയോഗിച്ച ഇന്ത്യന്‍സേനയുടെ ആക്രമണത്തില്‍ തമിഴ്പുലികള്‍ കൊല്ലപ്പെട്ടതില്‍ വേലുപ്പിള്ളയുടെ പ്രതികാരമെന്നോണമാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നതെന്നാണ് ബാലസിംഗം സമ്മതിക്കുന്നത്.
എല്‍.ടി.ടി.ഇയുടെ പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധമായ നടപടിയായിരുന്നു അതെന്നും സേനക്ക് പറ്റിയ എക്കാലത്തേയും വലിയ അബദ്ധമായിരുന്നുവെന്നും ബാലസിംഗം എറിക് സോള്‍ഹെയിമുമായുള്ള അഭിമുഖത്തില്‍ പറയുന്നു. യാഥാര്‍ഥത്തില്‍ അതൊരു ‘ദുരന്തം’ ആയിരുന്നുവെന്നാണ് ബാലസിംഗം ആ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
അവസാനനാളുകള്‍ ലണ്ടനില്‍ കഴിച്ചുകൂട്ടിയ ബാലസിംഗം 2006 ഡിസംബറില്‍ കാന്‍സര്‍ ബാധിച്ചാണ് മരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം രാജീവ് വധത്തില്‍ സംഭവിച്ച അബദ്ധത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എറിക് സോള്‍ഹെയിം വ്യക്തമാക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.