കനയ്യ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച്  ദിവസങ്ങള്‍ക്കകം ജാമ്യത്തില്‍വിട്ട സംഭവത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചും മുന്നറിയിപ്പുനല്‍കിയും സഖ്യകക്ഷിയായ ശിവസേന. തിങ്കളാഴ്ച പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് സേനയുടെ പ്രതികരണം. അഫ്സല്‍ ഗുരുവിന്‍െറ ചരമ വാര്‍ഷിക ദിനം ജെ.എന്‍.യുവില്‍  ആചരിക്കുകയും അതിനിടയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കനയ്യ കുമാര്‍ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍, ഉടന്‍തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങിയ കനയ്യ വിഷം ചീറ്റുന്ന പാമ്പിനെ പോലെ ബി.ജെ.പിക്കും മറ്റുള്ളവര്‍ക്കും നേരെ പത്തിവിരിച്ച് നില്‍ക്കുകയാണ് -സാമ്ന എഴുതി. കനയ്യ ചുളുവില്‍ പ്രസിദ്ധി നേടുകയാണെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്‍െറ പ്രസ്താവനയോട് ആരാണ് കനയ്യക്ക് ചുളുവില്‍ പ്രസിദ്ധി നേടിക്കൊടുത്തതെന്ന ചോദ്യമുയര്‍ത്തിയാണ് സേന പ്രതികരിച്ചത്.

ഇക്കാലത്ത് ഒന്നും സൗജന്യമല്ല. നിസ്സാര കാര്യങ്ങള്‍ക്കു പോലും പണം വേണം. തൊഴിലെടുത്ത് കിട്ടിയതില്‍നിന്ന് പി.എഫില്‍ നിക്ഷേപിക്കുന്ന പണത്തിനു പോലും തൊഴിലാളികള്‍ ഇന്ന് നികുതി നല്‍കേണ്ടിവരുന്നു. ഒന്നും സൗജന്യമല്ളെന്നാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കാട്ടികൊടുക്കുന്നത്. ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട ഹാര്‍ദിക് പട്ടേല്‍ ഇന്നും രാജ്യദ്രോഹ കുറ്റത്തിന് ജയിലിലാണ്. കേണല്‍ പുരോഹിതും സന്യാസിനി പ്രജ്ഞാ താക്കൂറും ജയിലിലാണ്. എങ്ങനെയാണ് കനയ്യക്ക് പെട്ടെന്ന് ജാമ്യം കിട്ടിയത്.

അവനെ ജയിലിലടച്ചാല്‍ സര്‍ക്കാറിന് തലവേദനയാകുമെന്നും നിരവധി ചോദ്യങ്ങള്‍ക്ക് മറുപടിപറയേണ്ടിവരുമെന്നുമുള്ള തിരിച്ചറിവാണോ? അവന് ഹീറോ പരിവേഷം കിട്ടുന്നത് അവനെ കൊല്ലാനും നാവറുക്കാനും ചിലര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന സര്‍ക്കാറുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ വായുവില്‍ അലിയുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ വേട്ടയാടുകയാണ്. യുവാക്കളെ രാഷ്ട്രീയ ലാഭത്തിന് ചൂഷണം ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ രാജ്യത്തിനകത്തുതന്നെ മനുഷ്യബോംമ്പ് നിര്‍മിക്കപ്പെടും -സേന ബി.ജെപിക്ക് മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.