പട്ന:ബിഹാറിലെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ക്രമക്കേടിലൂടെ റാങ്ക് നേടിയ ഒന്നാം റാങ്കുകളിലൊരാള്‍ അറസ്റ്റില്‍. ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായിയെ ആണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയില്‍ റൂബി ക്രമക്കേട് നടത്തിയത്. പിന്നീട് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ക്രമക്കേട് നടന്ന വിവരം പുറത്തു വരികയായിരുന്നു.പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ ചെയര്‍മാനും ലാല്‍കേശ്വര്‍ പ്രസാദ് സിംഗിനേയും ഭാര്യ ഉഷ സിംഗിനേയും നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഒന്നാംറാങ്കുകാരായ സൗരഫ്, റൂബി എന്നിവര്‍ക്കെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബിഹാര്‍ സെക്കന്ററി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.
ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലെ ഫലങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൂന്ന് വിഷയങ്ങളിലേയും റാങ്ക് ജേതാക്കളുടെ അറിവില്ലായ്മ പുറത്തുവന്നതോടെയാണ് ക്രമക്കേട് നടന്നെന്ന വിവരം സ്ഥിരീകരിച്ചത്.പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ആര്‍ട്സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായിയുടെ വിഷയത്തിലുള്ള അറിവ് ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ നല്‍കുന്നു.രാഷ്ട്രീയ മീമാംസ എന്ന വിഷയം പാചകത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്നാണ് റൂബിയുടെ അഭിപ്രായം. സയന്‍സിന് ഒന്നാം റാങ്ക്നേടിയ കുട്ടിക്ക് ജലവും എച്ച്.ടു.ഒയും തമ്മിലുള്ള ബന്ധം പോലും അറിയില്ലെന്ന വാർത്തയും പുറത്തു വന്നിരുന്നു. പരീക്ഷാ ഫലംപുറത്തുവന്നതിന് പിന്നാലെയാണ് പ്രാദേശിക ചാനല്‍ റാങ്ക് ജേതാക്കളെ ഇന്റര്‍വ്യൂ ചെയ്തത്. ഇതിലാണ് ഒന്നാം റാങ്കു ജേതാക്കള്‍ക്ക് അതാതു വിഷയങ്ങളിലുള്ള അറിവ് പുറത്തു വന്നത്.
500-ല്‍ 444 മാര്‍ക്കോടെയാണ് റൂബി ഒന്നാമതെത്തിയത്. സയന്‍സ് വിഭാഗത്തില്‍ഒന്നാമതെത്തിയ സൗരഭ് ശ്രേസ്ത 485 മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു.ആദ്യ പതിനാല് റാങ്ക് ജേതാക്കള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വീണ്ടും പരീക്ഷ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.