തിരുവനന്തപുരം: മഹാരാഷ്ട്ര വാര്‍ധ പുല്‍ഗാവ് സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്കുമാറിന്‍െറ മൃതദേഹം നാട്ടിലത്തെിച്ചു. തിരുമല വേട്ടമുക്ക് ടി.സി. 7/1357ല്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണന്‍-ഭാരതി ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച വൈകീട്ടോടെ മുബൈയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കൊണ്ടുവന്നു. 10ാം നമ്പര്‍ വി.ഐ.പി കവാടത്തില്‍വെച്ച് പാങ്ങോട് മദ്രാസ് റെജിമെന്‍റിലെ സൈനികര്‍ എറ്റുവാങ്ങി ശംഖുംമുഖത്തെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം വിമാനത്താവളം ഡയറക്ടര്‍ ജോര്‍ജ് തരകന്‍, മദ്രാസ് റെജിമെന്‍റ് ബ്രിഗേഡിയര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്, സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ എന്നിവരും വിവിധ സൈനിക ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് സൈനിക ആദരവ് നല്‍കി.
മനോജ്കുമാറിന്‍െറ ഭാര്യ ബീനാ മനോജ്, മകന്‍ വേദാന്ത് എന്നിവര്‍ ബന്ധുക്കള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നീട് മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയില്‍ എത്തിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിന് വേട്ടമുക്കിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.