പത്താൻകോട്ട് ആക്രമണം: സംയുക്ത അന്വേഷണത്തിന് ശരീഫ് ഉത്തരവിട്ടു

ഇസ് ലാമാബാദ്: പത്താൻകോട്ടിലെ വ്യോമസേന താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണം അന്വേഷിക്കാൻ പാകിസ്താൻ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇന്ത്യ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്‍റലിജന്‍സ് ബ്യൂറോ, ഐ.എസ്.ഐ, മിലിട്ടറി ഇന്‍റലിജന്‍സ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപവത്കരിക്കാനാണ് നിര്‍ദേശം.

പ്രധാനമന്ത്രി നവാസ് ശെരീഫിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നവാസ് ശരീഫിൻെറ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, സുരക്ഷാ ഉപദേഷ്ടാവ് നാസിൽ ജാൻജുവ, മന്ത്രിമാരായ നിസാർ അലി ഖാൻ, ഇസ്ഹാഖ് ധർ, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിഷയത്തിൽ പാകിസ്താൻ സുതാര്യമായ അന്വേഷണം നടത്തുമെന്ന് നവാസ് ശരീഫ് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് ഉറപ്പുനൽകിയിരുന്നു. അന്വേഷണത്തിൽ സത്യം പുറത്തുകൊണ്ടുവരും. പത്താൻകോട്ട് സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ സഹായവും കെറി  വാഗ്ദാനം ചെയ്തതായും ശരീഫിൻെറ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ശനിയാഴ്ചാണ് ഇന്ത്യ കൈമാറിയ തെളിവുകൾ പാക് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയത്. പ്രധാനമന്ത്രി നവാസ് ശരീഫിൻെറ നിർദേശപ്രകാരമായിരുന്നു ഇത്. ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്കെതിരെയുള്ള തെളിവുകളാണ് ഇന്ത്യ പാകിസ്താന് കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.