നെറികെട്ട വാര്‍ത്തകളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകന്‍ സീ ന്യൂസ് വിട്ടു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി മാറ്റത്തിരുത്തല്‍ വരുത്തിയ വിഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസിലെ ഒൗട്ട്പുട്ട് ഡെസ്ക് പ്രൊഡ്യൂസര്‍ വിശ്വദീപകാണ് സ്ഥാപനം വിടുന്നത്. ചാനലിന്‍െറ വാര്‍ത്താസമീപനവും വര്‍ഗീയ നിലപാടും ചൂണ്ടിക്കാട്ടുന്ന വിശദമായ കത്തിലൂടെ എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് രാജി അയച്ചുകൊടുത്താണ് വിശ്വദീപക്  തീരുമാനം പരസ്യപ്പെടുത്തിയത്. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയുടെ പേരുപറഞ്ഞ് തെറ്റുകാരനായി മുദ്രകുത്തുകയും മാധ്യമവിചാരണക്ക് ഇരയാക്കുകയും ചെയ്തത് അത്യന്തം അപകടകരമായ പ്രവണതയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അധികാരികളുടെ ഒപ്പം ചേരുകയല്ല, അവരെ ചോദ്യംചെയ്യുക എന്ന കടമ നിറവേറ്റുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.  മോദി സര്‍ക്കാര്‍ അധികാരമേറിയതില്‍പിന്നെ വാര്‍ത്തകളെല്ലാം സര്‍ക്കാര്‍ അനുകൂലമായിരുന്നെന്നും അവരുടെ അജണ്ടക്ക് പ്രചാരം നല്‍കുന്ന പണിയാണ് ചാനല്‍ ചെയ്തിരുന്നതെന്നും വിശ്വദീപക് കുറ്റപ്പെടുത്തുന്നു.മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാണ് എന്നു സമ്മതിക്കുമ്പോള്‍തന്നെ ഇനിയും മോദിഭക്തി തുടരാന്‍  മനസ്സാക്ഷി അനുവദിക്കുന്നില്ല. കനയ്യയെയും മറ്റു വിദ്യാര്‍ഥികളെയും ദേശദ്രോഹികള്‍ എന്ന് ആളുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതില്‍പിന്നെ തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായി അദ്ദേഹം പറയുന്നു. ഈ പ്രചാരണത്തില്‍ ഉന്മാദംപൂണ്ട് ആരെങ്കിലും ഈ വിദ്യാര്‍ഥികളെ ആക്രമിച്ചാല്‍ ആരാണ് ഉത്തരം പറയുക. രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് നമ്മള്‍ ചെയ്തതെന്ന് അദ്ദേഹം പത്രാധിപരെ ഓര്‍മപ്പെടുത്തുന്നു. ദേശദ്രോഹം മുഴക്കിയില്ളെന്ന് ആയിരംവട്ടം പറഞ്ഞിട്ടും കനയ്യയെ കേള്‍ക്കാന്‍ നമ്മള്‍ തയാറായില്ല. പിന്നാക്ക അവസ്ഥകളോട് പടവെട്ടി പഠനത്തില്‍ മുന്നേറാന്‍ കൊതിക്കുന്ന വിദ്യാര്‍ഥികളുടെ ജീവിതത്തെ നമ്മുടെ ചാനല്‍ പ്രചാരമോഹം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍നിന്ന് മാധ്യമപഠനം നടത്തിയ ഇദ്ദേഹം ബി.ബി.സി, ജര്‍മന്‍ ചാനല്‍, ആജ്തക് എന്നിവയില്‍ ജോലി ചെയ്തശേഷമാണ് സീ ന്യൂസില്‍ ചേര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.