സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവും കോൺഗ്രസ് എം.പിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയിൽ ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടുനിന്നു.

സുനന്ദയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും അമിത മരുന്ന് ഉപയോഗമാകാം മരണ കാരണമെന്നും തരൂർ മൊഴി നൽകിയതായാണ് റിപ്പോർട്ട്. സുനന്ദ കഴിക്കുന്ന മരുന്നുകൾ വാങ്ങിച്ചത് സംബന്ധിച്ചും അന്വേഷണ സംഘം തരൂരിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

കേസിന്‍റെ ഭാഗമായി മൂന്നു തവണ തരൂരിനെയും അദ്ദേഹത്തിന്‍റെ സഹായി നാരായൺ സിങ്, ഡ്രൈവർ ബജ്റംഗി, സുഹൃത്ത് സഞ്ജയ് ധവാൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സുനന്ദയുടെ മരണം വിഷാംശം മൂലമാണെന്നും ഉത്കണ്ഠ ശമിപ്പിക്കാനുള്ള ആല്‍പ്രാക്സ് മരുന്ന് അമിത അളവില്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടി (എയിംസ്)ലെ മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താൻ തരൂരിന്‍റെ ഒൗദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിനെ വീണ്ടും ഡൽഹി പൊലീസ് ചോദ്യം ചെയ്തത്.  

സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയിൽ അമിതമായി കഴിച്ച മരുന്നിന്‍റെ അംശം യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ലിഡോകേയ്ന്‍ എന്ന രാസപദാര്‍ഥത്തിന്‍റെറ സാന്നിധ്യമുള്ളതായി എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമുണ്ട്.

2014 ജനുവരി 17നാണ് കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂർ താൽകാലികമായി താമസിച്ചിരുന്ന സൗത്ത് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.