ന്യൂയോര്‍ക്: കൊളോണിയല്‍ വിരുദ്ധ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് രംഗത്ത്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ കൊളോണിയല്‍ വിരുദ്ധതയെ ട്വിറ്ററില്‍ വിമര്‍ശിച്ച ഫെയ്സ്ബുക് ബോര്‍ഡ് അംഗമായ മാര്‍ക് ആഡ്രീസന്‍റെ പരാമര്‍ശത്തെയാണ് സുക്കര്‍ബര്‍ഗ് തളളിപ്പറഞ്ഞിരിക്കുന്നത്. ഇൻറർനെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുവാന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്‍റെ ട്വീറ്റ്. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കോളനി വിരുദ്ധത സാമ്പത്തിക മേഖലക്ക് ദുരന്തമാണ്. ഇന്ത്യക്ക് ഇത് അവസാനിപ്പിച്ചൂ കൂടേ എന്നായിരുന്നു മാര്‍ക് ആഡ്രീസന്‍റെ ട്വീറ്റ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഫെയ്സ് ബുക്കിന്‍റെ ഫ്രീ ബേസിക് പദ്ധതിക്ക് കനത്ത തിരിച്ചടി നല്‍കി ഇൻറർനെറ്റ് ന്യൂട്രാലിറ്റിക്ക് അനുകൂലമായി ട്രായ് നിലപാടെടുത്തത്. വിവിധ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ വ്യത്യസ്ത നിരക്കുകള്‍ ഏപ്പെടുത്തെരുതെന്നാണ് ട്രായ് ഉത്തരവ് പുറപ്പെടുവിച്ചത് .ഇത് ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 50,000 രൂപ പിഴ ചുമത്തുമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ആഡ്രീസനെതിരെ പ്രതിഷേധം കനത്തതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തു. ഇന്ത്യയെ കോളനിയാക്കാനായിരുന്നു ഫേസ്ബുക്കിന്‍റെ നീക്കമെന്നും അത് നടക്കാതെ പോയതിലെ അമര്‍ഷമാണിതെന്നും പരാമര്‍ശത്തെ ഉദ്ധരിച്ച് ട്വിറ്ററില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള എല്ലാ ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നുവെന്നും താന്‍ ഒരു രാജ്യത്തും കൊളോണിയലിസത്തെ അംഗീകരിക്കുന്നില്ലെന്നും പിന്നീട് ആന്‍ഡ്രീസണ്‍ ട്വിറ്ററില്‍ കുറിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.