ഹനുമന്തപ്പയുടെ നില അതീവഗുരുതരം; 48 മണിക്കൂർ നിർണായകം

ന്യൂഡല്‍ഹി: സിയാചിനിലെ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍ അകപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട ലാൻസ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഹനുമന്തപ്പയുടെ വൃക്കകളും കരളും തകരാറിലാണെന്ന് ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. താഴ്ന്ന രക്തസമ്മർദ്ദവും ന്യൂമോണിയ ബാധയും കൂടുതൽ ആശങ്കകൾക്ക് ഇടനൽകുന്നുണ്ട്. അടുത്ത 24 മുതൽ 48 മണിക്കൂറുകൾ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.  ശരീര ഭാഗങ്ങൾ തണുത്തുറഞ്ഞതിനാൽ ഹനുമന്തപ്പ കോമയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ എല്ലുകൾകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല.

സിയാചിനിലെ ഹിമപാതത്തില്‍ 25 അടിയോളം  മഞ്ഞിനടിയില്‍ പെട്ടുപോയ ഹനുമന്തപ്പയെ ഏഴാം നാളിലാണ് സൈന്യം അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. മഞ്ഞുപാളികള്‍ തലക്കു മുകളില്‍ പതിച്ചപ്പോള്‍ ഭാഗ്യംകൊണ്ട് രൂപപ്പെട്ട വായുഅറയില്‍പെട്ടതാണ് ജീവന്‍ നിലനിര്‍ത്താന്‍ ഹനുമന്തപ്പയെ സഹായിച്ചത്. കര്‍ണാടക ദര്‍വാഡ സ്വദേശിയാണ് ഹനുമന്തപ്പ. സൈനിക ആശുപത്രിയിലെത്തി ഹനുമന്തപ്പയെ സന്ദര്‍ശിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതായി പറഞ്ഞു. ഹനുമന്തപ്പയുടെ സഹനശേഷിയും അജയ്യതയും വിവരിക്കാന്‍ വാക്കുകളില്ലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീകരും ആശുപത്രിയിലത്തെി.

ഹനുമന്തപ്പയെ ഡൽഹിയിലെ സൈനിക ആശുപത്രിയിലെത്തി സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി
 

ഈമാസം മൂന്നിനാണ് സിയാചിനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന  ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറില്‍ സമുദ്രനിരപ്പില്‍നിന്ന് 19,600 അടി ഉയരത്തിലുള്ള സൈനിക ടെന്‍റിന് മുകളില്‍ ഹിമപാതമുണ്ടായത്.  ഉയരത്തില്‍നിന്ന്  മഞ്ഞുപാളി സൈനിക ക്യാമ്പിനു മുകളിലേക്ക്  വീഴുകയായിരുന്നു. കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷ് ഉള്‍പ്പെടെ 10 സൈനികരും മരിച്ചുവെന്നാണ് കരുതിയത്. കടുത്ത മഞ്ഞുവീഴ്ചയും മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് വരെയത്തെിയ കൊടുംതണുപ്പും കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.  25 അടിയോളം മഞ്ഞുപാളി നീക്കിയപ്പോള്‍ ചൊവ്വാഴ്ച രാവിലെ നാലു പേരുടെ മൃതദേഹം കിട്ടി. അവശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരവെയാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടത്തെിയത്. നേരിയ ശ്വാസമിടിപ്പ് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലത്തെിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.