ബലാത്സംഗം: ജെ.എൻ.യു വിദ്യാർഥി നേതാവ് കീഴടങ്ങി

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി നേതാവ് കീഴടങ്ങി. പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തനാണ് കീഴടങ്ങിയത്‍. അഭിഭാഷകനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയാണ് രത്തൻ കീഴടങ്ങിയത്. ബലാത്സംഗ വിവരം പുറത്തുവന്നതിനെ തുടർന്ന് ഒളിവിലായിരുന്ന രത്തനെ പിടികൂടാൻ അഞ്ചംഗ അന്വേഷണ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട സിനിമയുടെ സീഡി തന്‍െറ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നു. ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി. മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോഴാണ് പീഡനത്തിന് ഇരയായത് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ 28കാരിയായ പിഎച്ച്.ഡി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നു.

തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയാണ് ഐസ. ഈ സംഘടനക്കാണ് ജെ.എന്‍.യുവില്‍ മേല്‍ക്കൈ. ജെ.എന്‍.യുവില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എ.ബി.വി.പി ഐസ നേതാവിനെതിരായ കേസ് ആയുധമാക്കിയതോടെ കാമ്പസ് സംഘര്‍ഷാവസ്ഥയിലാണ്. ആരോപണവിധേയനായ വിദ്യാര്‍ഥി നേതാവിനെ ഐസ പുറത്താക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.