ഹരിയാനയിലെ ജാതിസംഘര്‍ഷം ബി.ജെ.പി സൃഷ്ടി –രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് മാതൃകയിലുള്ള ഭിന്നിപ്പിക്കല്‍ നയമാണ് ബി.ജെ.പി ഹരിയാനയില്‍ പയറ്റുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജാട്ട് സംവരണത്തിന്‍െറ പേരില്‍ നടന്ന അക്രമം ബി.ജെ.പിയുടെ ആസൂത്രണത്തില്‍ അരങ്ങേറിയവയാണെന്നും അദ്ദേഹം പറഞ്ഞു. തുഗ്ളക് റോഡിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ഗോദ്രയിലുണ്ടായ കലാപങ്ങളുടെ രീതിയിലായിരുന്നു ജാട്ട് സമരത്തിനിടയിലെ അക്രമങ്ങള്‍. കോണ്‍ഗ്രസ് ഭരിച്ച 10 വര്‍ഷം ഹരിയാനയില്‍ ഇത്തരം സംഘര്‍ഷമുണ്ടായിരുന്നില്ല. ബി.ജെ.പി അധികാരത്തിലേറി 18 മാസം പിന്നിടും മുമ്പേ ഹരിയാന കത്തിത്തുടങ്ങി. ചര്‍ച്ചകളും അഭിപ്രായസമന്വയത്തിനുള്ള ശ്രമങ്ങളും ഇല്ലാത്തതാണ് ഹരിയാനയിലും കശ്മീരിലും സ്ഥിതി വഷളാക്കിയത്.
അധികാരവും ചിന്തയുമെല്ലാം ഒരിടത്തു കേന്ദ്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനങ്ങളുടെയോ സ്വന്തം പാര്‍ട്ടിക്കാരുടെയോ പോലും അഭിപ്രായം കേള്‍ക്കാന്‍ ബി.ജെ.പി നേതൃത്വം തയാറാകുന്നില്ല. എല്ലാം തങ്ങള്‍ക്കേ അറിയൂ എന്നാണ് അവരുടെ വിശ്വാസം. ഈ നിലപാട് രാജ്യത്തെ നശിപ്പിക്കും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയെക്കുറിച്ചുള്ള ആരോപണങ്ങളില്‍, അധികാരത്തിലേറി 18 മാസമായിട്ടും ഒരു തെളിവുപോലും ഹാജരാക്കാന്‍ ബി.ജെ.പി സര്‍ക്കാറിനായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് പ്രശ്നം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ഉത്തര്‍പ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കു മത്സരിക്കുമെന്നും രാഹുല്‍ പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് പരാജയം തന്നെ കൂടുതല്‍ മികച്ച രാഷ്ട്രീയക്കാരനായി മാറാന്‍ സഹായിച്ചു.
അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ സ്ഥിതി കോണ്‍ഗ്രസിനനുകൂലമായിട്ടുണ്ടെന്നും വോട്ട് ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് പണമൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.