ന്യൂഡല്‍ഹി: രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളുടെയും പിന്നാക്കപ്രദേശങ്ങളുടെയും സാമൂഹിക-വിദ്യാഭ്യാസമുന്നേറ്റം ലക്ഷ്യമിട്ട് ഹ്യൂമെന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്ന വിഷന്‍ 2016 പദ്ധതിപ്രവര്‍ത്തനം 10 വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നു. ഇതിനുള്ള പദ്ധതിരൂപരേഖ തയാറാക്കി വരുകയാണെന്ന് ഫൗണ്ടേഷന്‍ സ്ഥാപക സാരഥിയും മുഖ്യ രക്ഷാധികാരിയുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
2006ല്‍ ആരംഭിച്ച പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നും പിന്നാക്കമേഖലകളിലെ ആരോഗ്യ-വിദ്യാഭ്യാസ പ്രശ്നങ്ങളുടെ പരിഹാരത്തിന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായതിനാലാണ് പദ്ധതി ദീര്‍ഘിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫൗണ്ടേഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കോളര്‍ സ്കൂളില്‍ പുതുതായി പണിതീര്‍ത്ത ഗസല്‍ ബ്ളോക്കിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രഫ. സിദ്ദീഖ് ഹസന്‍ ഡല്‍ഹിയില്‍ എത്തുന്നത്. ഡല്‍ഹിക്കു പുറമെ അസമിലും ബംഗാളിലും പ്രവര്‍ത്തിക്കുന്ന സ്കോളര്‍ സ്കൂളിന്‍െറ ശൃംഖല രാജ്യമൊട്ടുക്കും ആരംഭിച്ച് പിന്നാക്കമേഖലയിലെ കുട്ടികള്‍ക്കും താങ്ങാവുന്ന ചെലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.
ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പ്രഫ. ഷറഫുദ്ദീന്‍ അഹ്മദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ സയ്യദ് ജലാലുദ്ദീന്‍ ഉമരി എന്നിവര്‍ ചേര്‍ന്ന് ബ്ളോക് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹ്യൂമെന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി, സെക്രട്ടറി കെ. മമ്മുണ്ണി മൗലവി, മജ്ലിസെ മുശാവറ അധ്യക്ഷന്‍ നവൈദ് ഹാമിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഗസല്‍ ഫുഡ് ഗ്രൂപ്പാണ് പുതിയ കെട്ടിടം നിര്‍മിച്ചുനല്‍കിയത്. വിദ്യാഭ്യാസ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ദാരിദ്ര്യനിര്‍മാര്‍ജനം, ദുരന്തനിവാരണം, പൗരാവകാശ സംരക്ഷണം, സ്ത്രീശാക്തീകരണം, സ്വയംസഹായം, പലിശരഹിത ധനകാര്യസ്ഥാപനങ്ങള്‍, ഭവനനിര്‍മാണം എന്നിവക്കായി 20 സംസ്ഥാനങ്ങളിലായി ഇരുനൂറോളം പദ്ധതികളാണ് ഫൗണ്ടേഷന്‍ നടപ്പാക്കിവരുന്നത്. ബംഗാളിലും അസമിലും ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസനപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.