ന്യൂഡല്‍ഹി: വിദേശയാത്രകളില്‍ സമയം ലാഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങിയിരുന്നത് വിമാനത്തില്‍. ഈയിടെ ബെല്‍ജിയം, യു.എസ്, സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ രണ്ടു രാത്രി മാത്രമാണ് മോദി വിദേശ ഹോട്ടലുകളില്‍ കഴിഞ്ഞതെന്ന് അദ്ദേഹത്തിന്‍െറ യാത്രയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി-ബ്രസല്‍സ്, ബ്രസല്‍സ്- വാഷിങ്ടണ്‍ ഡി.സി, വാഷിങ്ടണ്‍ ഡി.സി- റിയാദ് യാത്രകളില്‍ മൂന്നുരാത്രികള്‍ മോദി ഉറങ്ങിയത് വിമാനത്തിലാണ്.
97 മണിക്കൂര്‍ നീണ്ടതായിരുന്നു യു.എസ് സന്ദര്‍ശനം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരുന്നു വിദേശ സന്ദര്‍ശനം. പ്രധാനമന്ത്രി ഉറങ്ങാന്‍ വിമാനം തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കില്‍ സന്ദര്‍ശനത്തിന് ആറുദിവസം കൂടി അധികം വേണ്ടിവന്നേനെ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിദേശ ഹോട്ടലുകളില്‍ താമസിക്കുന്ന രാത്രികള്‍കൂടി യാത്രക്ക് ഉപയോഗിക്കാനാണ് മോദിയുടെ നിര്‍ദേശം.
ഇതനുസരിച്ച് യാത്രകള്‍ ക്രമീകരിച്ചിരിക്കുകയാണ്. അടുത്ത ദിവസം പരിപാടി ഉണ്ടെങ്കിലേ തലേന്നു രാത്രി മോദി ഹോട്ടല്‍ തെരഞ്ഞെടുക്കാറുള്ളൂ.
ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചുവരെ മോദി സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടിയുടെ വേദിയില്‍നിന്ന് നേരിട്ട് വിമാനത്താവളത്തിലാണത്തെിയത്, വൈകീട്ട് ഏഴിന് റിയാദിലേക്ക് പോകാന്‍.
14 മണിക്കൂര്‍ യാത്രയില്‍ ഒരു ദിവസം ലാഭിക്കാന്‍ അദ്ദേഹം വിമാനം ഉറക്കത്തിന് തെരഞ്ഞെടുത്തു. ഏപ്രില്‍ രണ്ടിന് വൈകീട്ട് റിയാദിലത്തെിയ മോദി രാത്രി അവിടെ ചെലവഴിച്ചു. മൂന്നിന് വൈകീട്ട് ഏഴിന് മടങ്ങുകയും ചെയ്തു. വിമാനത്തിലും മോദി മുഴുവന്‍ സമയം ഉറങ്ങാറില്ല.
രണ്ടുവര്‍ഷത്തിനിടെ, 95 ദിവസമാണ് മോദി വിദേശ സന്ദര്‍ശനം നടത്തിയത്. 40 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം, മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പത്തുവര്‍ഷത്തിനിടെ 42 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.