മിന്നലാക്രമണങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാക്കരുതെന്ന് മുൻ സൈനിക ഉദ്യോഗസ്ഥൻ

ഗുരുഗ്രാം: 2016ലെ മിന്നലാക്രമണം സംബന്ധിച്ച മുൻ സൈനിക മേധാവി ലഫ്. ജനറൽ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയെ പിന്തുണച്ച് മു ൻ സൈനിക ഉദ്യോഗസ്ഥൻ രംഗത്ത്. സൈനികാക്രമണങ്ങളെ കുറിച്ചുള്ള ഡി.എസ്. ഹൂഡയുടെ നിലപാട് ശരിയാണെന്ന് ബ്രിഗേഡിയർ ബാൽ കൃ ഷ്ണ യാദവ് വ്യക്തമാക്കി.

സൈന്യം നടത്തുന്ന ആക്രമണങ്ങളെ രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാക്കുന്നത് ശരിയല്ല. ഇത് സൈന്യത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്നതിന് വഴിവെക്കുമെന്നും ബാൽ കൃഷ്ണ യാദവ് ചൂണ്ടിക്കാട്ടി.

മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നൽകിയെന്നും സംഭവത്തെ രാഷ്ട്രീയവൽകരിച്ചെന്നും ചൂണ്ടിക്കാട്ടി മുൻ സൈനിക മേധാവി ലഫ്. ജനറൽ ഡി.എസ്. ഹൂഡ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കാര്യങ്ങളെ വലിയ രീതിയിൽ പർവതീകരിക്കുകയാണ് ചെ‍യ്തത്. ഇത് സൈന്യത്തിന് ഗുണകരമല്ല. മിന്നലാക്രമണം ആവശ്യമായിരുന്നു. അത് സൈന്യത്തിന് നടത്തിയേ മതിയാകൂ. എന്നാൽ, സംഭവത്തെ രാഷ്ട്രീയവൽകരിച്ചു. അത് നല്ലതാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാർ പറയേണ്ടിയിരിക്കുന്നുവെന്ന് ഹൂഡ ചൂണ്ടിക്കാട്ടി.

വിജയത്തെ കുറിച്ച് ആവേശമുണ്ടാവുക സ്വഭാവികമാണ്. മിന്നലാക്രമണത്തിന്‍റെ വിജയത്തിന് അമിത പ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവൽകരിക്കാൻ ശ്രമിക്കുന്നതും ദോഷം മാത്രമേ ചെയ്യൂ. മിന്നലാക്രമണങ്ങൾ രഹസ്യമായി നടത്തുന്നതാണ് നല്ലതെന്നും ഹൂഡ വ്യക്തമാക്കിയിരുന്നു. 2016 സെപ്റ്റംബർ 29ന് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയപ്പോൾ വടക്കൻ സൈനിക കമാണ്ടറായിരുന്നു ഹൂഡ.

പാകിസ്താൻ തീവ്രവാദികൾ ഉറിയിലെ സൈനിക കേന്ദ്രത്തിന് നേർക്ക് നടത്തിയ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് 2016 സെപ്റ്റംബർ 29ന് അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്.

Tags:    
News Summary - 2016 Surgical strike Bal krishna yadav -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.