ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്

ചണ്ഡിഗഡ്: ഹരിയാനയിലെ സോണപേഡ് ഗ്രാമത്തിൽ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.  കുട്ടികൾ കിടന്നിരുന്ന കട്ടിലിൻെറ അടിയിൽ നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വീടിന്‍്റെ ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹരിയാനയിലെ കര്‍ണാലിലുള്ള ഫോറന്‍സിക് കേന്ദ്രമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലാബ് റിപ്പോർട്ട് ഉടൻതന്നെ സി.ബി.ഐക്ക് കൈമാറും.

മേല്‍ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തി പുറത്തു നിന്നും വീടിന് തീവെക്കുകയായിരുന്നുവെന്നായിരുന്നു കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴി. സംഭവത്തില്‍ വ്യാഴാഴ്ചയാണ് സി.ബി.ഐ 11 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലും 11 പേരാണ് പ്രതികള്‍.

ഒക്ടോബര്‍ 20നാണ് രണ്ടര വയസ്സുകാരന്‍ വൈഭവും ഒരു വയസ്സുകാരി ദിവ്യയും വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് ജിതേന്ദറിനും മാതാവ് രേഖക്കും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ രേഖ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജിതേന്ദറിന് പൊള്ളലേറ്റത്. ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി ദലിതര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു. കുറ്റക്കാരെ ശിക്ഷിക്കുമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നുമുള്ള ഹരിയാന സര്‍ക്കാറിന്‍െറ ഉറപ്പിലാണ് ഉപരോധം പിന്‍വലിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.