ആര്‍.എസ്.എസും ബി.ജെ.പിയും ജനതയെ അവഹേളിക്കുന്നു -രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനതയുടെ അഭിമാനത്തെയും അഭിപ്രായത്തെയും സര്‍ക്കാറും അതിന്‍െറ ചിന്താപിതാക്കളായ ആര്‍.എസ്.എസും ചേര്‍ന്ന് അവഹേളിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു രാഹുല്‍.
വര്‍ഗീയസംഘങ്ങള്‍ കൊലപ്പെടുത്തിയ ഡോ. എം.എം. കല്‍ബുര്‍ഗിക്കും ദാബോര്‍ക്കര്‍ക്കും ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനും പുണെയിലെ മുഹ്സിന്‍ ശേഖിനും ഫരീദാബാദില്‍ മേല്‍ജാതിക്കാര്‍ തീവെച്ചുകൊന്ന വൈഭവിനും ദിവ്യക്കും പ്രസംഗത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. ഓരോ ഇന്ത്യക്കാര്‍ക്കും സ്വന്തമായ കാഴ്ചപ്പാടുകളുണ്ടാവും, അവ ഒത്തുചേര്‍ന്നാണ് നമ്മുടെ വിജ്ഞാനവും ലോകവീക്ഷണവും രൂപപ്പെടുന്നത്. അത് അംഗീകരിക്കാന്‍ മടിക്കുന്ന അസഹിഷ്ണുത ജനങ്ങളോടുചെയ്യുന്ന മര്യാദകേടുകൂടിയാണ്.

രാജ്യത്തിന്‍െറ മതേതര ജനാധിപത്യ മൂല്യങ്ങളെയാണ് അവര്‍ നിരാകരിക്കുന്നത്. കോണ്‍ഗ്രസിനെ പുനരേകീകരിക്കേണ്ട സമയമാണിത്. മറ്റുള്ളവരോടുള്ള ബഹുമാനം കോണ്‍ഗ്രസിന്‍െറ ഡി.എന്‍.എയുടെ ഭാഗമാണെന്നും വര്‍ഗീയതക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത ചരിത്രമുള്ള പാര്‍ട്ടി വര്‍ഗീയതയെ എതിര്‍ക്കുന്ന മറ്റ് ശക്തികളെക്കൂടി ചേര്‍ത്ത് കൂടുതല്‍ ചൈതന്യമുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പററി സ്റ്റഡീസിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറിന്‍െറ രണ്ടാംദിവസം രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്, ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളുമായ ഡോ. സോയാ ഹസന്‍, പ്രഫ. ടി.കെ. ഉമ്മന്‍, ഡോ. രാം പുനിയാനി, ഡോ. ബദ്റി റെയ്ന, പ്രഫ. അപൂര്‍വാനന്ദ്, അയ്ഷാ ഖിദ്വായ്, ശബ്നം ഹഷ്മി എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.