മുംബൈ: ബോളിവുഡ് താര രാജാവ് ഷാരൂഖും മകൾ സുഹാന ഖാനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'കിങ്' എന്ന സിനിമയുടെ ദുബൈ ഷെഡ്യൂൾ അടിയന്തരമായി റദ്ദാക്കി. ഏപ്രിൽ ഒമ്പത് മുതൽ ദുബൈയിലെ മരുഭൂമിയിൽ വലിയ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായിരുന്നു സിനിമയുടെ ടീം തീരുമാനിച്ചിരുന്നത്. ഇതിനായി എല്ലാ അനുമതികളും നേരത്തെ വാങ്ങിയിരുന്നു. മേഖലയിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തിയാണ് ചിത്രീകരണം പാതിവഴിയിൽ നിർത്തിവെക്കാനുള്ള നിർണായക തീരുമാനം.
ഷാരൂഖ് ഖാൻ, സുഹാന ഖാൻ, അനിൽ കപൂർ തുടങ്ങിയ വമ്പൻ താരനിരയുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ദുബൈയിലെ ചിത്രീകരണം തൽക്കാലം മാറ്റിവെക്കാനാണ് നിർമാതാക്കളുടെ തീരുമാനം.
ദുബൈ യാത്ര ഒഴിവാക്കിയെങ്കിലും സിനിമയുടെ ചിത്രീകരണം മുടക്കാതെ മുംബൈയിലെ വിൻലെ പാർലെയിലുള്ള സ്റ്റുഡിയോയിൽ മരുഭൂമിയുടെ വമ്പൻ സെറ്റ് ഒരുക്കിയിരിക്കുകയാണ് 'കിങ്' ടീം. ദുബൈയിൽ ചിത്രീകരിക്കാനിരുന്ന ആക്ഷൻ രംഗങ്ങൾ ഇനി ഈ സെറ്റിലാകും കാമറയിൽ പകർത്തുകയെന്നും സൂചനയുണ്ട്.
ഒരു പ്രഫഷനൽ കൊലയാളി തന്റെ ശിഷ്യയെ പരിശീലിപ്പിക്കുന്ന കഥയാണ് 'കിങ്' പറയുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2026 ഡിസംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം കാരണം ഷൂട്ടിങ് മാറ്റേണ്ടി വന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.