കര്‍ണാടകയില്‍ രഹസ്യമായി ആണവശാല നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കര്‍ണാടകയില്‍ ഇന്ത്യ അതീവരഹസ്യമായി ആണവശാല നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും 2017ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും അന്തരാഷ്ട്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എസിലെ  ‘ഫോറിന്‍ പോളിസി’ മാഗസിന്‍. മൈസൂരുവില്‍നിന്ന് 260 കിലോമീറ്റര്‍ അകലെ ചല്ലാകെരെയിലാണ് ആണവ ഗവേഷണ ലബോറട്ടറികളും ആയുധ-വ്യോമയാന പരീക്ഷണസംവിധാനങ്ങളും തെര്‍മോ ന്യൂക്ളിയര്‍ ആയുധങ്ങളുടെ ഉല്‍പാദനവും ഉള്‍പ്പെടെ സൈന്യത്തിന്‍െറ നിയന്ത്രണത്തില്‍ കേന്ദ്രം നിര്‍മിക്കുന്നതെന്നും ഉപഭൂഖണ്ഡത്തിലുള്ള ഏറ്റവുംവലിയ സജ്ജീകരണമാവും ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹൈഡ്രജന്‍ ബോംബുകളാക്കി മാറ്റാനാവുന്ന സമ്പുഷ്ട യുറേനിയത്തിന്‍െറ ശേഖരം വിപുലമാക്കുകയാണ് രാജ്യത്തിന്‍െറ മറ്റൊരു പദ്ധതിയെന്നും മുതിര്‍ന്ന റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വാഷിങ്ടണിലെയും ലണ്ടനിലെയും വിദഗ്ധരെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ചല്ലാകെരെ പദ്ധതി പാകിസ്താനെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യയെ ആണവശക്തിയാക്കി മാറ്റും. ഇത് പാകിസ്താനെയും ചൈനയെയും പ്രകോപിപ്പിച്ചേക്കുമെന്നും അവയും സമാനമായരീതിയില്‍ കൂടുതല്‍ ആണവായുധശേഖരത്തിന് മുതിരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ദി ഇന്‍ഡിപെന്‍ഡന്‍റ് സ്റ്റോക്ഹോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ കണക്കനുസരിച്ച് ഇന്ത്യക്ക് 90നും 110നുമിടയില്‍ ആണവായുധങ്ങളുണ്ട്. പാകിസ്താന് 120ഉം ചൈനക്ക് 260ഉം ആണവ പോര്‍മുനകളാണുള്ളത്.
ചല്ലാകെരെയിലെ നിര്‍മാണപുരോഗതി സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന മുന്‍ വൈറ്റ്ഹൗസ് ഉന്നതന്‍െറ വാക്കുകളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഇന്ത്യയുടെയോ യു.എസിന്‍െറയോ ഒൗദ്യോഗിക പ്രതികരണങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.