ചിത്രകാരി ഹേമ ഉപാധ്യായയുടെ കൊല: രണ്ടുപേര്‍ യു.പിയില്‍ അറസ്റ്റില്‍

മുംബൈ: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംഭാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രകാരനായ സാധു രാജ്ബറാണ് അറസ്റ്റിലായ ഒരാള്‍. ഇയാള്‍ കുറ്റംസമ്മതിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ രണ്ടാമന്‍െറ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൊബൈല്‍ സ്വിച്ച്ഓഫ് ആകുന്നതിനു തൊട്ടുമുമ്പ് രാജ്ബറാണ് അവസാനമായി ഹേമയുമായി മൊബൈലില്‍ സംസാരിച്ചത്. വാരാണസിയില്‍നിന്നാണ് തിങ്കളാഴ്ച ഇരുവരെയും പിടികൂടിയത്.
രാജ്ബറില്‍നിന്ന് ഹേമയുടെയും അഭിഭാഷകന്‍െറയും ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടത്തെിയതായി പൊലീസ്  പറഞ്ഞു. ഇയാളുടെ ഡ്രൈവറടക്കം മൂന്ന് ജീവനക്കാര്‍ മുംബൈ പൊലീസിന്‍െറ കസ്റ്റഡിയിലാണ്. അതേസമയം, ഹേമയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരുന്ന കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗോഡൗണില്‍വെച്ചാണ് ഹേമ കൊല്ലപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. സ്വത്ത്, പണമിടപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹേമയുമായി വിവാഹമോചനത്തിന് ശ്രമിക്കുന്ന ഭര്‍ത്താവും പ്രമുഖ ചിത്രകാരനുമായ ചിന്തന്‍ ഉപാധ്യായയെ പൊലീസ് ചോദ്യംചെയ്തശേഷം വിട്ടയച്ചു. ശനിയാഴ്ച വൈകീട്ട് കാന്തിവലിയിലെ ഓടയില്‍ രണ്ട് കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ കണ്ടത്തെിയ മൃതദേഹങ്ങള്‍ ഹേമയുടെയും ഹരീഷ് ഭംഭാനിയുടേതുമാണെന്ന് ഞായറാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്.
കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കിയ മൃതദേഹങ്ങള്‍ ഓടയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ച ട്രക് ഡ്രൈവറാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ഗോഡൗണില്‍നിന്ന് അവശിഷ്ടങ്ങള്‍ കളയാനുണ്ടെന്ന് പറഞ്ഞാണത്രെ ട്രക് വിളിച്ചത്. വാഹനം കാന്തിവലിയിലെ ഓടക്കടുത്ത് എത്തിയപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും പെട്ടികള്‍ അവിടെ തള്ളുകയായിരുന്നെന്നുമാണ് മൊഴി.
വെള്ളിയാഴ്ച രാത്രി 8.30ഓടെ ഹേമയുടെയും അഭിഭാഷകന്‍െറയും മൊബൈല്‍ ഫോണ്‍ ഗോഡൗണുള്ള പ്രദേശത്തായിരുന്നെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. അതിനുശേഷം മൊബൈലുകള്‍ ഓഫായിരുന്നു. ഹേമയുടെ മാട്ടുംഗയിലുള്ള ഫ്ളാറ്റ് കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് അഭിഭാഷകനുമൊത്ത് ഇവര്‍ പോയതെന്നും പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.