ഗ്രാമീണ റോഡ് നിര്‍മാണത്തിന് 151 കോടി കേന്ദ്ര സഹായം

കോഴിക്കോട്: പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന(പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ കേന്ദ്രം സംസ്ഥാനത്തിന് 2015-16 വര്‍ഷത്തേക്ക് 151 കോടി അനുവദിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡിസംബര്‍ 10ന് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കേന്ദ്രം അനുവദിക്കുന്ന തുകയുടെ 40 ശതമാനം സംസ്ഥാനംകൂടി വഹിച്ചാണ് പദ്ധതി നടപ്പാക്കേണ്ടത്. ഇതനുസരിച്ച് 101 കോടി സംസ്ഥാന വിഹിതമുള്‍പ്പെടെ മൊത്തം 252 കോടയുടെ റോഡുകള്‍ നിര്‍മിക്കാനാവും.
ബിഹാറിനാണ് കൂടുതല്‍ തുക അനുവദിച്ചത് -2781 കോടി. ഗുജറാത്തിന് 431 കോടി അനുവദിച്ചു. നാഗാലാന്‍ഡിനാണ് കുറവ് -16 കോടി. ഗോവക്ക് ഫണ്ടില്ല. റോഡുകള്‍ നിര്‍ണയിക്കാനുള്ള അധികാരം അതത് മണ്ഡലം എം.പിമാര്‍ക്കാണ്. എം.പിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കണം.
സ്ത്രീ, പട്ടികജാതി/വര്‍ഗ പ്രാതിനിധ്യം ഉറപ്പാക്കണം. സമിതി നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് അനിവാര്യത ഉറപ്പുവരുത്തണം. റോഡ് ഒന്നിലധികം ഗ്രാമങ്ങള്‍/പഞ്ചായത്തുകള്‍ ബന്ധിപ്പിക്കുമെന്നും പദ്ധതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്‍ ഗുണഭോക്താക്കളാവുമെന്നും ഉറപ്പാക്കേണ്ട ചുമതല സമിതിക്കാണ്.

ദേശീയപാത നവീകരണത്തിന് 52 കോടി
ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത അറ്റകുറ്റപ്പണികള്‍ക്കും ഉപരിതല മെച്ചപ്പെടുത്തലിനുമായി കേന്ദ്രം 52 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയുടെ സ്ഥിതി ഏറെ മോശമാണെന്നും കാസര്‍കോട്, ആലപ്പുഴ ജില്ലാ പരിധികളില്‍ വരുന്ന ദേശീയപാതകളില്‍ യാത്രചെയ്യാന്‍ കഴിയാത്തവിധം റോഡ് തകര്‍ന്നിരിക്കുകയാണെന്നും ഉപരിതല ഗതാഗതവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയില്‍ കെ.സി. വേണുഗോപാല്‍ എം.പി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സമിതിയിലാണ് പ്രശ്നം അവതരിപ്പിച്ചത്. അറ്റകുറ്റപ്പണികള്‍ക്ക് പണം ഉടന്‍ അനുവദിക്കാമെന്ന് മന്ത്രാലയ അധികൃതര്‍ കമ്മിറ്റി മുമ്പാകെ ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.