ഷിര്‍ദി സായിബാബ ക്ഷേത്രം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ 200 കിലോ സ്വര്‍ണം നിക്ഷേപിക്കുന്നു

മുംബൈ: ബോംബെ ഹൈകോടതി വിധി മറികടക്കാന്‍ ഷിര്‍ദി സായിബാബ ക്ഷേത്രം കേന്ദ്ര സര്‍ക്കാറിന്‍െറ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ 200 കിലോഗ്രാം സ്വര്‍ണം നിക്ഷേപിക്കുന്നു. ഭക്തര്‍ നല്‍കുന്ന സ്വര്‍ണം ഉരുക്കി വില്‍ക്കുന്ന ക്ഷേത്ര ട്രസ്റ്റിന്‍െറ നടപടി  2012ലാണ് ഹൈകോടതി വിലക്കിയത്.
ഷിര്‍ദി സ്വദേശികളായ രണ്ടുപേര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. വിശ്വാസികള്‍ സ്വര്‍ണം, വെള്ളി, രത്നം തുടങ്ങിയ അമൂല്യ വസ്തുക്കള്‍ നല്‍കുന്നത് സായിബാബക്കാണെന്നും ക്ഷേത്ര ട്രസ്റ്റ് ഇത് വില്‍ക്കുന്നത് ശരിയല്ളെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. സ്വര്‍ണം ഉരുക്കുന്നത് വിലക്കിയ കോടതി 15 അംഗ ട്രസ്റ്റിനെ പിരിച്ചുവിടുകയും മൂന്നംഗ പാനലിനെ നിയമിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ സമ്പന്നമായ അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നായ ഷിര്‍ദി സായിബാബ ക്ഷേത്രത്തില്‍ 380 കിലോഗ്രാം സ്വര്‍ണമുണ്ട്. സര്‍ക്കാറിന്‍െറ  പദ്ധതിയില്‍ 200 കിലോഗ്രാം സ്വര്‍ണം നിക്ഷേപിച്ചാല്‍ ക്ഷേത്രത്തിന് വര്‍ഷം 1.25 കോടിയുടെ അധിക വരുമാനമുണ്ടാകും. നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം പാവങ്ങള്‍ക്ക് ചികിത്സക്കായി ഉപയോഗിക്കുമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.