ബംഗളൂരു: കര്‍ണാടകയില്‍ ഇനിയും വൈദ്യുതി എത്താതെ 39 ഗ്രാമങ്ങള്‍. വൈദ്യുതിവിളക്കുകളും തെരുവുവിളക്കുകളും ഫാനുകളും ഒന്നുമില്ലാതെ ഇരുട്ടില്‍ കഴിയുകയാണ് ഇവിടെ ഗ്രാമീണര്‍. ഭൂരിഭാഗം ഗ്രാമങ്ങളും വനത്തിനുള്ളിലായതാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കാന്‍ തടസ്സമാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതരമാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറ് ശതമാനം വൈദ്യുതീകരണം നടപ്പാക്കാത്ത ഏക സംസ്ഥാനം കൂടിയാണ് കര്‍ണാടക.
വൈദ്യുതീകരണം നടക്കാത്ത 39 ഗ്രാമങ്ങളില്‍ 30 ഗ്രാമങ്ങളും ഹുബ്ളി വൈദ്യുതി വിതരണ കമ്പനിയുടെ (ഹെസ്കോം) പരിധിയിലാണ് വരുന്നത്. ചാമുണ്ഡേശ്വരി വൈദ്യുത വിതരണ കമ്പനി (എട്ട്), മംഗളൂരു വൈദ്യുത വിതരണ കമ്പനി (ഒന്ന്) എന്നിവയാണ് ബാക്കിയുള്ള ഗ്രാമങ്ങള്‍. ഊര്‍ജമേഖലകളില്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാര്‍ എടുത്തുപറയുന്നുണ്ടെങ്കിലും ഈ ഗ്രാമങ്ങളെ സൗകര്യപൂര്‍വം മറക്കുകയാണ്. സംസ്ഥാനത്ത് എല്ലാവര്‍ക്കും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതിയും മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി എത്തിക്കാന്‍ പ്രയാസമുള്ള ഗ്രാമങ്ങളെ പ്രകാശിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ ഇതരമാര്‍ഗങ്ങള്‍ തേടണമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയലിന്‍െറ നിര്‍ദേശമുണ്ട്. എന്നാല്‍, ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല.
വനത്തിനുള്ളിലും ഉറപ്പുള്ള ഭൂപ്രദേശങ്ങളിലുമുള്ള ഗ്രാമങ്ങളായതിനാല്‍ ഇവിടങ്ങളിലേക്ക് വൈദ്യുത വിതരണ ലൈനുകള്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നു. ഉത്തര കന്നടയിലെ മച്ചള്ളി ഗ്രാമം ഏകദേശം 18 കിലോമീറ്റര്‍ വനത്തിനുള്ളിലാണ്. ചെറിയ കുന്നുകളിലാണ് ഇവിടങ്ങളില്‍ വീടുകള്‍ നില്‍ക്കുന്നത്. മരംമുറിക്കുന്നതിന് വനംവകുപ്പിന്‍െറ അനുമതിയില്ളെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവരില്ല. ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ഇത്രയും ദൂരത്തേക്ക് ഇന്ധനമത്തെിക്കുന്നത് വെല്ലുവിളിയാണ്. ഗ്രാമങ്ങള്‍ക്കു സമീപം ചെറിയ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിന് ആലോചനകള്‍ നടക്കുന്നുണ്ട്. വിദഗ്ധരുമായി കൂടിയാലോചന നടത്തിയശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഊര്‍ജവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.