സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോക്സ്‌വാഗൺ ഐഡി പോളോ ഇവി
ലോകത്താകമാനമുള്ള വാഹനപ്രേമികളുടെ ഇഷ്ട്ട ഹാച്ച്ബാക്ക് വാഹനമാണ് ഫോക്സ്‌വാഗൺ പോളോ. റേസർമാർ മുതൽ സാധാരണക്കാരായ ആളുകൾ വരെ പോളോയുടെ വേഗത പരീക്ഷണത്തിൽ ഞെട്ടലോടെയാണ് പലപ്പോഴും വാഹനത്തെ സമീപിച്ചിട്ടുള്ളത്. മുഖം മിനുക്കി എത്തുന്നതിനോടൊപ്പം വിപണിയിൽ മികച്ച വിൽപ്പന റെക്കോഡ് രേഖപ്പെടുത്തുന്ന പോളോയുടെ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആഗോള വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പാണ് ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2025ൽ ജർമനിയിലെ മ്യൂണിക്കിൽ നടന്ന മോട്ടോർ പ്രദർശന മേളയിലാണ് ആദ്യമായി വാഹനം പ്രദർശിപ്പിച്ചത്. നിലവിൽ പോളോ ഹാച്ച്ബാക്കിന് ഇലക്ട്രിക് വകഭേദം ഇല്ല. ഇതോടെ പുറത്തുവന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
2023ൽ ഫോക്സ്‌വാഗൺ അവതരിപ്പിച്ച ഐഡി 2 ഓൾ കൺസപ്റ്റ് ഡിസൈനോട് ഏറെ സാമ്യമുള്ളതാണ് പുതിയ പോളോ ഇവി. എന്നിരുന്നാലും ഒട്ടനവധി മാറ്റങ്ങൾ ഇലക്ട്രിക് വകഭേദത്തിന് ലഭിക്കുന്നു. മുൻവശത്തെ ഹണി കോംബ് ബമ്പർ, വെർട്ടിക്കൽ ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതിയ ഫ്യൂച്ചറിറ്റിക് ഡിസൈനിൽ എത്തുന്ന ഹെഡ്ലൈറ്റ്, ഒ.ആർ.വി.എം എന്നിവ കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകുന്നു. 4,053 എം.എം നീളവും 1,816 എം.എം വീതിയും 1,530 എം.എം ഉയരവും 2,600 എം.എം വീൽബേസുമാണ് പോളോ ഇവിയുടെ ആകെ വലുപ്പമെന്ന് ഫോക്സ്‌വാഗൺ നേരത്തെ സ്ഥിരീകരിച്ചതാണ്.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 13 ഇഞ്ച് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ എന്നിവയും പുതിയ പോളോയിൽ പ്രതീക്ഷിക്കാം. ക്യാബിനുള്ളിൽ ധാരാളം ഫിസിക്കൽ ബട്ടണുകൾ നൽകിയിട്ടുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളിൽ അസാധാരണമാണ്. കൂടാതെ പുതിയ സ്റ്റിയറിങ് വീലിൽ മീഡിയ, ഡ്രൈവർ സഹായ പ്രവർത്തനങ്ങൾക്കായി നിരവധി ഫിസിക്കൽ ബട്ടണുകളും നൽകിയിട്ടുണ്ട്. വാസ്തവത്തിൽ, പൂർണ്ണ-ഇലക്ട്രിക് ഐഡി ശ്രേണിയിൽ നിന്ന് വരാനിരിക്കുന്ന മറ്റ് വാഹനങ്ങളും ഫിസിക്കൽ നിയന്ത്രണങ്ങളുമായാണ് എത്തുക.
38kWh, 56kWh എന്നീ രണ്ട് ബാറ്ററി പാക്കുമായാണ് പോളോ ഇവി വിപണിയിൽ എത്തുന്നത്. 226 എച്ച്.പി കരുത്ത് പകരുന്ന മോട്ടോർ, 125KW സ്പീഡ് ചാർജിങ് സപ്പോർട്ട് എന്നിവ വാഹനത്തെ കൂടുതൽ മികച്ചതാക്കുന്നു. ഒറ്റ ചാർജിൽ 451 കിലോമീറ്റർ റേഞ്ച് നൽകുന്ന വാഹനത്തിന് 435 ലിറ്ററിന്റെ വലിയ ബൂട്സ്പേസും ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.