ഇന്ത്യയിലെ കരുത്തുറ്റ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ വാഹനങ്ങൾക്ക് ജൂലൈ മുതൽ വില വർധിക്കുമെന്ന് കമ്പനി അറിയിച്ചു. ഐ.സി.ഇ (ഗ്യാസോലിൻ, പെട്രോൾ, ഡീസൽ) വാഹനങ്ങൾക്കും, ഇലക്ട്രിക് വാഹങ്ങൾക്കും ജൂലൈ ഒന്ന് മുതൽ വില വർധനവ് ബാധകമാണ്. ഓരോ മോഡലിന്റെയും എക്സ് ഷോറൂം വിലയിൽ നിന്നും 1.5 ശതമാനം അധികം പണം നൽകിയാൽ മാത്രമേ ജൂലൈ മുതൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാൻ സാധിക്കൂ.
വാഹനം നിർമിക്കുന്നതിനുള്ള ചെലവുകളും പണപ്പെരുപ്പവുമാണ് വില വർധനവിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഓരോ മോഡലിന്റെയും കൃത്യമായ വേരിയന്റിനെ ആശ്രയിച്ച് വില വർധനവ് വ്യത്യാസപ്പെടുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. നിലവിൽ, എൻട്രി ലെവൽ ഹാച്ച്ബാക്ക് മുതൽ ഏഴ് സീറ്റർ എസ്.യു.വി വരെ നിർമാതാക്കളുടെ വാഹനനിരയിലുണ്ട്.
ടാറ്റയുടെ നിലവിലെ വാഹനനിരയിൽ ടിയാഗോ, ടിഗോർ, പഞ്ച്, നെക്‌സോൺ, സിയേറ, കർവ്വ്, ഹാരിയർ, സഫാരി തുടങ്ങിയ മോഡലുകളുടെ വിലയാണ് വർധിക്കുക. ഇതോടൊപ്പം, ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, ഹാരിയർ ഇവി എന്നിവക്കും വില വർധിക്കും. അതേസമയം, ജൂൺ 30ന് സിയേറ ഇവി രാജ്യത്ത് അവതരിപ്പിക്കാൻ ടാറ്റ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ടാറ്റ മോട്ടോഴ്‌സിന് പുറമേ, ബി.എം.ഡബ്ല്യു ഇന്ത്യ, മെഴ്‌സിഡസ് ബെൻസ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, നിസാൻ മോട്ടോർ ഇന്ത്യ തുടങ്ങിയ നിർമാതാക്കളൂം അടുത്തിടെ അവരുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതിൽ, മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന കാറുകൾക്ക് 30,000 രൂപ വരെ വിലവർധനവ് പ്രഖ്യാപിച്ചിരുന്നു. വിലയിലെ മാറ്റങ്ങൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
അതേസമയം, ഇന്ത്യൻ വാഹന വിപണിയിൽ ചരിത്രത്തിലാദ്യമായി ഇലക്ട്രിക്ക് വാഹന വിൽപ്പനയിൽ ഒരു മാസത്തിൽ പതിനായിരത്തിലധികം ഇലക്ട്രിക്ക് കാറുകൾ രജിസ്റ്റർ ചെയ്ത റെക്കോർഡ് കമ്പനി സ്വന്തമാക്കിയിരുന്നു. കൂടാതെ, കർവ്വ് ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ഹാരിയർ ഇവി, നെക്‌സോൺ ഇവി തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 3.35 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ജൂൺ മാസത്തിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വില വർധനവിന് മുമ്പുള്ള മികച്ച അവസരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.