ഇന്ന് ലോക ശ്രവണ ദിനമായി (World Hearing Day) ആചരിക്കുന്നു. കേൾവിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കേൾവിക്കുറവിനെ കേവലം ഒരു ശാരീരിക അസ്വസ്ഥതയായി മാത്രം കാണുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2026-ലെ ലോക ശ്രവണ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടുകളിലാണ് കേൾവിക്കുറവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ഗൗരവകരമായ ബന്ധത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കേൾവിശക്തി കുറയുമ്പോൾ ശബ്ദങ്ങൾ തിരിച്ചറിയാൻ തലച്ചോറിന് കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. ഓരോ വാക്കും വ്യക്തമായി കേൾക്കാത്തപ്പോൾ ആ വിടവ് നികത്താൻ തലച്ചോർ അമിതമായി ഊർജ്ജം ഉപയോഗിക്കും. ഇത് 'കോഗ്നിറ്റീവ് ലോഡ്' വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങൾക്ക് ശേഷം അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാണ്. കേൾവി ബുദ്ധിമുട്ടാകുന്നതോടെ പലരും ആൾക്കൂട്ടങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഉൾവലിയാൻ തുടങ്ങുന്നു. ഇത് ഒറ്റപ്പെടലിനും വിഷാദത്തിനും കാരണമായേക്കാം.
തലച്ചോറിന് ലഭിക്കേണ്ട ഉത്തേജനം കുറയുന്നത് ഓർമ്മക്കുറവിനും ഡിമെൻഷ്യ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കും നയിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കേൾവിക്കുറവ് പെട്ടെന്നല്ലാതെ സാവധാനം സംഭവിക്കുന്ന ഒന്നായതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകുന്നു
ലക്ഷണങ്ങൾ:
മറ്റുള്ളവർ പറയുന്നത് ആവർത്തിക്കാൻ ആവശ്യപ്പെടുക.
ടിവി, ഫോൺ എന്നിവയുടെ ശബ്ദം അമിതമായി കൂട്ടി വെക്കുക.
ബഹളമുള്ള സ്ഥലങ്ങളിൽ സംഭാഷണം ശ്രദ്ധിക്കാൻ പ്രയാസം നേരിടുക.
ഫോൺ വിളികളും ഗ്രൂപ്പ് സംഭാഷണങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക.
നേരത്തെയുള്ള പരിശോധനയും കൃത്യമായ ഇടവേളകളിൽ കേൾവി പരിശോധന നടത്തുന്നതും ഉചിതമാണ്. ഹിയറിങ് എയ്ഡുകളുടെയും മറ്റും സഹായത്തോടെ കേൾവിശക്തി വീണ്ടെടുക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും. കേൾവിശക്തി സംരക്ഷിക്കുന്നത് കേവലം ശബ്ദം കേൾക്കാനല്ല, മറിച്ച് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ച ജീവിതനിലവാരത്തിനും വേണ്ടിയാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.