ന്യൂഡൽഹി: ജീവിതത്തിന്റെ പ്രാരംഭ കാലത്ത് ‘ടൈപ് വൺ’ പ്രമേഹ രോഗം ബാധിക്കുന്ന കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് രാജ്യസഭാ എം.പി എ.എ. റഹീം ആവശ്യപ്പെട്ടു. നിരന്തരമായ ഗ്ലൂക്കോസ് പരിശോധന, ഇൻസുലിൻ ഇഞ്ചക്ഷനുകൾ, നിരവധിയാർന്ന ടെസ്റ്റുകൾ തുടങ്ങി ഭീമമായ തുകയാണ് ‘ടൈപ് വൺ’ പ്രമേഹം ബാധിച്ച കുട്ടികളുടെ ചികിത്സക്കായി ചിലവാകുന്നതെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ഇത് സാരമായി ബാധിക്കുന്നുവെന്നും രാജ്യസഭയിൽ പ്രത്യേക പരാമർശത്തിൽ അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ പ്രമേഹത്തെ സംബന്ധിച്ച് കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും, സർക്കാറിന്റെ പക്കൽ ഇത് സംബന്ധിച്ച കണക്കില്ല. നേരിടാൻ കൃത്യമായ പദ്ധതികളും ഇല്ല. പൊതുമേഖാ ആശുപത്രികളിലടക്കം കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇത്തരം കുട്ടികൾക്ക് ഇൻസുലിൻ പെൻ, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്ന ‘മിഠായി’ പദ്ധതിയിലൂടെ കേരളം ലോകത്തിന് തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് റഹീം പറഞ്ഞു. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും സമാനമായ പദ്ധതികൾ ആവിഷ്കരിച്ച് ചികിത്സ ലഭ്യമാക്കണമെന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.