കോഴിക്കോട്: സംസ്ഥാനത്ത് രക്തദാന പ്രോത്സാഹനത്തിന് കാര്യക്ഷമമായ പദ്ധതികളൊന്നുമില്ലാത്തതിനാൽ പുതുതായി രക്തദാനത്തിന് മുന്നോട്ടുവരുന്നവരുടെ എണ്ണം കുറയുന്നു. നിലവിൽ രക്തം സ്ഥിരമായി ദാനംചെയ്യുന്ന ഒരു കൂട്ടം സുമനസ്സുകളെ ആശ്രയിച്ചാണ് സംസ്ഥാനത്തെ രക്തത്തിെൻറ ആവശ്യകത ഏറക്കുറെ പരിഹരിക്കുന്നത്. രക്തം നൽകുന്നതിന് സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകളും ബോധവത്കരണവുമുണ്ടെങ്കിലേ കൂടുതൽ പേർ ഈ രംഗത്തേക്ക് വരുകയുള്ളൂ എന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ രക്തദാന കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ) ഭാരവാഹികൾ പറയുന്നു.
പനി അനിയന്ത്രിതമായി പടരുന്ന ഇക്കാലത്ത് രക്തത്തിന് മറ്റു കാലങ്ങളേക്കാൾ ഇരട്ടി ആവശ്യമുയരുന്നുണ്ട്. ഡെങ്കിപ്പനിയുൾെപ്പടെയുള്ളവ ബാധിച്ചവരുടെ ശരീരത്തിൽ പ്ലേറ്റ്ലറ്റുകൾ അമിതമായി കുറയുന്നതിനാലാണ് രക്തത്തിെൻറ ആവശ്യകത കൂടുന്നത്. ഈ ഘട്ടത്തിൽ അഞ്ചോ ആറോ യൂനിറ്റ് രക്തം വേണ്ടിവരും. സ്ഥിരമായി രക്തദാനം ചെയ്യുന്നവരിൽ പലരും പനിയും മറ്റും ബാധിച്ച് ആശുപത്രികളിലാവുന്നതും ഇത്തരം കൂട്ടായ്മകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രക്തം ദാനംചെയ്യാൻ യുവാക്കൾ തയാറാണെങ്കിലും രക്ഷിതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുന്ന അനുഭവങ്ങളും വർധിക്കുന്നുവെന്ന് ബി.ഡി.കെ തിരുവനന്തപുരം ജില്ല പ്രസിഡൻറ് എം.എസ്. അനീഷ് പറയുന്നു. രക്തദാന ശീലം തുടങ്ങേണ്ടത് കുടുംബങ്ങളിൽനിന്നാണ്. രക്തം നൽകിയാൽ മക്കൾക്കെന്തെങ്കിലും പറ്റുമോയെന്ന ആശങ്കയാണ് മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ സ്വന്തം കുടുംബത്തിൽ അപകടം നടന്നാൽ മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ സ്വയം പര്യാപ്തരാവുന്നതല്ലേ നല്ലതെന്ന് ഇവർ ചോദിക്കുന്നു.
കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി 60,000ത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ബി.ഡി.കെ. 2011ൽ ചങ്ങനാശ്ശേരിയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടറും ജീവകാരുണ്യപ്രവർത്തകനുമായ വിനോദ് ഭാസ്കരെൻറ ചിന്തയിലാണ് ഈ കൂട്ടായ്മ രൂപംകൊള്ളുന്നത്. 2014ൽ രജിസ്റ്റർ ചെയ്ത ബി.ഡി.കെ.യിൽ ഇന്ന് കേരളത്തിെൻറ ഏതുകോണിൽനിന്നും ഏത് പാതിരാത്രിയിലും രക്തമാവശ്യപ്പെട്ടാൽ നിമിഷങ്ങൾക്കകം എത്തിച്ചുകൊടുക്കാൻ സന്നദ്ധതയുള്ള ഒരു കൂട്ടം മനുഷ്യസ്നേഹികളുണ്ട്. 400ലേറെ അംഗങ്ങളാണ് പ്രതിദിനം രക്തം ദാനം ചെയ്യുന്നത്. കേരളത്തിന് ഓരോ ദിവസവും ആവശ്യമായി വരുന്ന രക്തത്തിൻറെ 60ശതമാനം വരുമിത്. രക്തം ദാനം ചെയ്യുകയെന്ന മഹത്തായ സേവനത്തിനപ്പുറം കുറെ മാനവികമൂല്യങ്ങൾ ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്നു. ഗുണഭോക്താക്കളിൽനിന്ന് പ്രതിഫലമായി ഒരു ചായപോലും വാങ്ങരുതെന്നും അവരുടെ ദൈന്യത ഒരിക്കലും ഫോട്ടോയിൽ പകർത്തരുതെന്നുമാണ് അംഗങ്ങൾക്കുള്ള നിർദേശം. 9388776677 എന്ന നമ്പറിൽ ആർക്കും രക്തത്തിനോ ഈ കൂട്ടായ്മയിൽ അംഗമാവുന്നതിനോ ബന്ധപ്പെടാം.
രക്തം നൽകൂ, ഇപ്പോഴും എപ്പോഴും
‘എനിക്കെന്തു ചെയ്യാനാവും? രക്തം നൽകൂ, ഇപ്പോഴും എപ്പോഴും...’(വാട്ട് കാൻ ഐ ഡൂ? ഗിവ് ബ്ലഡ്, ഗിവ് നൗ, ഗിവ് ഓഫൻ) എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ രക്തദാത ദിന മുദ്രാവാക്യം. അടിയന്തര സാഹചര്യങ്ങളിൽ രക്തം ദാനം ചെയ്യേണ്ടതിൻറെ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരപകടമോ മറ്റോ വന്നാൽ ആദ്യം നാം ചോദിക്കുക ‘എനിക്കെന്ത് ചെയ്യാനാവും’ എന്നാണ്, അതിനുള്ള മറുപടിയാണ് രക്തം നൽകൂ എന്നത്.
ദശലക്ഷക്കണക്കിനാളുകളാണ് ഓരോ വർഷവും അപകടത്തിനിരയാവുന്നത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമെല്ലാം രക്തദാനത്തിെൻറ ആവശ്യകത വർധിപ്പിക്കുന്നു. ഏത് അപകടസാഹചര്യമുണ്ടായാലും രക്തദാനത്തിന് ആളുകളെ സന്നദ്ധരാക്കുകയെന്നതാണ് ഈവർഷത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. 112.5 ദശലക്ഷം രക്തദാതാക്കളാണ് ഇന്ന് ലോകത്തുള്ളത്. ഓരോ രാജ്യത്തും ജനസംഖ്യയുെട ഒരുശതമാനം ആളുകൾ രക്തദാനം നടത്തിയാൽത്തന്നെ ആ രാജ്യത്തെ രക്തത്തിെൻറ ആവശ്യകത പൂർത്തിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.