പൊതുവേ മനുഷ്യരിൽ ധാരാളം കൊഴുപ്പുകൾ അടിഞ്ഞുകൂടുന്നത് വയറിലാണ്. ഇവയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നതാണ്. പ്രധാനമായും ഇവ രണ്ട് തരത്തിലാണ് ഉള്ളത്. സബ്ക്യൂട്ടേനിയസ് കൊഴുപ്പും വിസ്റിയൽ കൊഴുപ്പും.
ഇതിൽ കൈ വിരൽ കൊണ്ട് വയറിലെ ചർമം നുള്ളിയെടുക്കാൻ കഴിയുന്ന കൊഴുപ്പാണ് സബ്ക്യൂട്ടേനിയസ് കൊഴുപ്പ്. എന്നാൽ വയർ കട്ടിയായി അനുഭവപ്പെടുന്ന കൊഴുപ്പായ വിസ്റിയൽ അപകടമാണ്. ഇവ പരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ഇടങ്ങളിലാണുണ്ടാവുക. പുരുഷന്മാരിൽ പ്രധാനമായും വയറിൽ കാണപ്പെടുന്ന ഇവ സ്ത്രീകളിൽ ഇടുപ്പിലും തുടകളിലും ആർത്തവവിരാമത്തിന് ശേഷം വയറിലുമാണ് കാണപ്പെടുക.
സബ്ക്യൂട്ടേനിയസ് കൊഴുപ്പ്
വയറിലെയും തുടയിലെയും ചർമം വിരലുകൾ കൊണ്ട് നുള്ളിയെടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് സബ്ക്യൂട്ടേനിയസ് കൊഴുപ്പാണ്. ചർമം മൃദുവായത് പോലെ തോന്നുകയും ചെയ്യും. ഇവ വയറിന്റെ താഴെ ഭാഗത്തും കൈകളുടെ മുകൾ ഭാഗത്തും ഇടുപ്പ്, തുടകൾ എന്നിവിടങ്ങളിലാണ് കാണപ്പെടുക.
ബോഡി മാസ് ഇന്റക്സ് (ബി.എം.ഐ) സാധാരണ നിലയിൽ കൂടുതലാണെങ്കിൽ ഇത്തരം കൊഴുപ്പംകളുടെ അളവ് കൂടുതലായിരിക്കും. എന്നാൽ ഇത്തരം കൊഴുപ്പുകൾ ഭക്ഷണം ക്രമീകരിച്ചും നിയന്ത്രിക്കാവുന്നതാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് പേശികൾ വളരാനും മെറ്റബോളിസം കൂട്ടാനും സഹായിക്കും. വേഗത്തിലുള്ള നടത്തം, നീന്തൽ, ഓട്ടം എന്നിവ ചെയ്യാവുന്നതാണ്.
വിസറൽ കൊഴുപ്പ്
ആന്തരിക അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞു കൂടുന്ന ഇത്തരം കൊഴുപ്പുകൾ അപകടമാണ്. ഇത് പ്രമേഹം, ഹൃദ്രോഗം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കും. ഇത്തരം കൊഴുപ്പുള്ള ആളുകളുടെ വയർ പുറത്തേക്ക് തള്ളിനിൽക്കുകയും അമർത്തുമ്പോൾ കട്ടിയായി അനുഭവപ്പെടുകയും ചെയ്യും. കരൾ, പാൻക്രിയാസ്, കുടൽ എന്നിവയിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പുകൾ രാസവസ്തുക്കളും സ്ട്രെസ് ഹോർമോണുകളും പുറത്തുവിടും. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാണ്.
വിസറൽ കൊഴുപ്പ് കുറക്കുന്നതിനായി പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കാർബോഹൈഡ്രേറ്റുകൾ കുറക്കുക, വ്യായാമം ശീലമാക്കുക, സമ്മർദം നിയന്ത്രിക്കുക, ഗുണനിലവാരമുള്ള ഉറക്കം നേടുക. സ്ഥിരമായ ജീവിതശൈലി മാറ്റങ്ങൾ ശാശ്വതമായ ഫലങ്ങൾ കാണിക്കും. എന്നാൽ വയറിൽ അകാരണമായ ചൊറിച്ചിൽ, തടിപ്പ്, അല്ലെങ്കിൽ നിറം മാറ്റം എന്നിവ കണ്ടാൽ അത് കരൾ സംബന്ധമായ പ്രശ്നങ്ങളുടെയോ അലർജിയുടെയോ സൂചനയാകാം. ഇത്തരം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ആരോഗ്യ വിദഗ്ധരുടെ സഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.