വടക്കൻ ഇസ്രായേലിൽ 36 കാരൻ മരിച്ചതിനു പിന്നിൽ ഏകകോശ ജീവിയായ അമീബയാണെന്ന് കണ്ടെത്തിയത് അടുത്തിടെയാണ്. നയേഗ്ലെറിയ ഫൊവ്ലേറി അമീബയാണ് ഇദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ അണുബാധക്ക് കാരണമായതെന്നാണ് കണ്ടെത്തിയത്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് സാധാരണ ഈ അമീബയെ കാണാറുള്ളത്. നയേഗ്ലെറിയ ഫൊവ്ലേറി അമീബ എങ്ങനെയാണ് മനുഷ്യജീവന് വില്ലനാകുന്നതെന്ന് നോക്കാം.
ഇത്തരം അമീബകൾ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന അണുബാധക്ക് പ്രൈമറി അമീബിക് മെനിഞ്ചോൻസെഫാലിറ്റീസ് എന്നാണ് വൈദ്യശാസ്ത്രം നൽകിയിട്ടുള്ള പേര്. മനുഷ്യ ശരീരത്തിൽ അമീബയെ കണ്ടെത്തുന്നത് തന്നെ അപൂർവമാണ്. തടാകങ്ങൾ, നദികൾ, വ്യവസായ ശാലകളിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകൾ, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകൾ എന്തിന് വാട്ടർ ഹീറ്ററുകളിൽ വരെ ഇത്തരം അമീബകൾ വളരും. എന്നാൽ കടലിൽ ഇവക്ക് ജീവിക്കാൻ കഴിയില്ല.
നയേഗ്ലെറിയ ഫൊവ്ലേറി അമീബ ഒരു സൂക്ഷ്മാണു ജീവിയാണ്. എന്നാൽ വളരെ വിനാശകാരിയും. യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച് 1962നും 2019നുമിടക്ക് ഇത്തരത്തിലുള്ള148 അണുബാധകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 10 വർഷത്തിനിടെ 34 പേർക്ക് അണുബാധയുണ്ടായി. അതിൽ ചികിത്സ നൽകിയിട്ടും മൂന്നു പേർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ.
46 ഡിഗ്രി ചൂടുള്ള അന്തരീക്ഷത്തിൽ മാത്രമേ ഇവയ്ക്ക് വളരാനാവൂ എന്നും കാണാം. മൈക്രോസ്കോപ്പിന്റെ സഹായത്തോടെ അല്ലാതെ ഈ സൂക്ഷ്മ ജീവിയെ കണ്ടുപിടിക്കാനുമാവില്ല. മൂക്കിൽ കൂടിയാണ് നയേഗ്ലെറിയ ഫൊവ്ലേറി മനുഷ്യശരീരത്തിലെത്തുന്നത്. നീന്തൽകുളത്തിൽ നിന്നാണ് കൂടുതൽ ആളുകൾക്കും അണുബാധയേൽക്കുന്നത്. മൂക്കിലൂടെ കടന്ന് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. തലവേദന, പനി, ക്ഷീണം, തൊണ്ടവേദന, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടൽ, കോച്ചിപ്പിടിത്തം,ഉൻമാദാവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ അണുബാധ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല. അതേസമയം, മലിന ജലം കുടിച്ചതുകൊണ്ടോ ഒരാളിൽ നിന്ന് മറ്റൊരാളിലേക്കോ അണുബാധ പകരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.