ദുബൈ: രാജ്യത്ത് പ്രവർത്തിച്ചുവരുന്ന മൂന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് 41ലക്ഷം ദിർഹം പിഴ ചുമത്തി യു.എ.ഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 2018ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്ക്ൾ 14 അനുസരിച്ചാണ് പിഴകൾ ചുമത്തിയത്. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളുടെ കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതെന്ന് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
മൂന്ന് എക്സ്ചേഞ്ച് ഹൗസുകളും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് വിരുദ്ധ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനും യു.എ.ഇ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും സെൻട്രൽ ബാങ്ക് നിശ്ചയിച്ച നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ രണ്ടു വിദേശ ബാങ്കുകളുടെ ശാഖകൾക്ക് കഴിഞ്ഞ മാസം യു.എ.ഇ സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരുന്നു. ആകെ 1.81 കോടി ദിർഹമാണ് പിഴ ചുമത്തിയത്. ഒരു ബാങ്കിന് 1.06 കോടി ദിർഹമും രണ്ടാമത്തെ ബാങ്കിന് 75 ലക്ഷം ദിർഹമുമാണ് പിഴ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.