ദുബൈ: യു.കെയുടെ റെഡ് ലിസ്റ്റിൽ നിന്ന് യു.എ.ഇയെ ഒഴിവാക്കിയത് എക്സ്പോക്ക് ഉൗർജം പകരും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ കൂടി എത്തിത്തുടങ്ങിയതോടെ ദുബൈ വിമാനത്താവളം വീണ്ടും പഴയപടിയിലേക്ക് നീങ്ങുകയാണ്. ഞായറാഴ്ച മുതൽ യു.എ.ഇയിൽ നിന്ന് യു.കെയിലേക്ക് യാത്ര ചെയ്യാം.
എക്സ്പോയുമായി ബന്ധപ്പെട്ട തിരക്കുകൂടി പ്രതീക്ഷിച്ചാണ് കഴിഞ്ഞ മാസം ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ തുറന്നത്. എന്നാൽ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തിയതിനാൽ തിരക്ക് കുറവായിരുന്നു. ആറ് മാസമായി യു.കെയുടെ റെഡ് ലിസ്റ്റിലായിരുന്നതിനാൽ ഇവിടെ നിന്നുള്ള യാത്രികരും കുറവായിരുന്നു. യു.എ.ഇയിൽ എത്തിയാൽ തിരികെ മടങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നതിനാൽ എക്സ്പോയുമായി ബന്ധപ്പെട്ട യാത്രികരും യു.കെയിൽ നിന്ന് കുറവാണ് എത്തിയത്. എന്നാൽ, കഴിഞ്ഞദിസം റെഡ് ലിസ്റ്റ് പരിഷ്കരിച്ചപ്പോൾ യു.എ.ഇയെ പട്ടികയിൽ നിന്ന് ഒഴിവാക്കി. യു.എ.ഇ യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻറീനും ഇല്ല. എന്നാൽ, പത്ത് ദിവസം സ്വന്തം നിലയിൽ ക്വാറൻറീനിൽ ഇരിക്കണം. രണ്ട്, എട്ട് ദിവസങ്ങളിൽ പി.സി.ആർ പരിശോധനയും നടത്തണം.
റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ യു.കെയുടെ നടപടി പോസിറ്റിവ് സൂചനയാണെന്നും വ്യോമയാന^വിനോദ സഞ്ചാര മേഖലക്ക് ഉണർവ് പകരുമെന്നും ദുബൈ വിമാനത്താവളം ചീഫ് എക്സിക്യൂട്ടിവ് പോൾ ഗ്രിഫിത്സ് പറഞ്ഞു. പഴയ നിലയിലേക്ക് തിരിച്ചുവരുന്ന സൂചനയാണിത്. 2.5 കോടി യാത്രക്കാരെയാണ് അടുത്ത ആറ് മാസം പ്രതീക്ഷിക്കുന്നത്. എക്സ്പോ തുടങ്ങുന്നതോടെ യു.കെ യാത്രികരുെട ഒഴുക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.