യൂനിയൻ പ്ലെഡ്ജ് ഡേ ഇന്ന്; വികസനത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട് യു.എ.ഇ

അബൂദബി: 1971-ൽ രാഷ്ട്രപിതാക്കന്മാർ യു.എ.ഇ ഭരണഘടനയിലും യൂനിയൻ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിന്റെ ഓർമ പുതുക്കി എല്ലാ വർഷവും ആചരിക്കുന്ന ‘യൂനിയൻ പ്ലെഡ്ജ് ഡേ’ (യൂനിയൻ പ്രതിജ്ഞാ ദിനം) ഇന്ന്​. പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അംഗീകാരം നൽകിയ ഈ ദിനം, രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ്​ സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും മറ്റ് സ്ഥാപക ഭരണാധികാരികളുടെയും ദീർഘവീക്ഷണത്തെ അനുസ്മരിക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യവും ദേശീയ ഒരുമയും ശക്തിപ്പെടുത്തുന്നതിനൊപ്പം, ആഗോളതലത്തിൽ സ്വാധീനമുള്ള രാജ്യമായി മാറിയ യു.എ.ഇയുടെ 55 വർഷത്തെ നേട്ടങ്ങളുടെ ആഘോഷം കൂടിയാണിത്.

ആഗോള സാമ്പത്തിക രംഗത്തും മത്സരശേഷിയിലും വലിയ മുന്നേറ്റമാണ് യു.എ.ഇ കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ 2026-ലെ വേൾഡ് കോംപറ്റിറ്റീവ്‌നെസ് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള യു.എ.ഇ, തുടർച്ചയായ പത്താം വർഷവും മേഖലയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സാമ്പത്തിക പ്രകടനത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്തിയ രാജ്യം, 21 സൂചകങ്ങളിൽ മുൻപന്തിയിലും 67 സൂചകങ്ങളിൽ ലോകത്തെ മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയിലുമുണ്ട്. കൂടാതെ, 2025-ൽ രാജ്യത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം 27 ശതമാനം വളർച്ചയോടെ 3.8 ട്രില്യൺ ദിർഹം എന്ന റെക്കോർഡ് നേട്ടത്തിലെത്തി. എണ്ണയിതര കയറ്റുമതി 45.5 ശതമാനം വർധിച്ച് 81300 കോടി ദിർഹമായി ഉയർന്നു.

അന്താരാഷ്ട്ര ഐക്യദാർഢ്യവും കാരുണ്യ പ്രവർത്തനങ്ങളും ഒരു പ്രധാന ദേശീയ മൂല്യമായി യു.എ.ഇ ഇന്നും മുറുകെ പിടിക്കുന്നു. രാഷ്ട്രപിതാക്കന്മാരുടെ പാരമ്പര്യം പിന്തുടർന്ന് 2026-ലും മാനുഷിക-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാജ്യം സജീവ പങ്കാളിത്തം ഉറപ്പാക്കി. ആഗോള പ്രതിസന്ധികളിൽ ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കാനും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും ലക്ഷ്യമിട്ടുള്ള സുസ്ഥിര വികസന പദ്ധതികൾക്ക് യു.എ.ഇ വലിയ പിന്തുണയാണ് നൽകുന്നത്. ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ രാജ്യം ഉറച്ചുനിൽക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയിൽ ഭാവി ലക്ഷ്യമിട്ടുള്ള വൻ കുതിപ്പിലാണ് രാജ്യം. ബഹിരാകാശ പര്യവേക്ഷണം, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ വികസനം, എ.ഐ, നൂതനാശയങ്ങൾ എന്നിവക്ക്​ യു.എ.ഇ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

Tags:    
News Summary - UAE Union Pledge Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.