ദുബൈ: ‘‘പ്രതീക്ഷകൾ പോലും നഷ്ടപ്പെട്ട് നിരാശയിലായിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും ഇപ്പോൾ അറുതിയായിരിക്കുന്നു. നന്ദിയുണ്ട് എല്ലാരോടും, പ്രാർഥനയിലുമുണ്ടാവും എല്ലാവരും’’. നാടെന്നത് ദൂരെ ഒരു സ്വപ്നം മാത്രമായി മാറുമോ എന്ന് ആശങ്കപ്പെട്ടവരുടെ മുന്നിൽ അനുഗ്രഹം പോലെ തിരികെ യാത്രക്കുള്ള ടിക്കറ്റ് ലഭിച്ചവരുടെ സന്തോഷമാണ് ഇൗ വാക്കുകളിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗൾഫ് മാധ്യമം ഓഫിസിലെത്തുന്ന ഫോൺ കാളുകളുടെ ചുരുക്കവും ഇങ്ങനെയാണ്. അപ്രതീക്ഷിതമായി അകപ്പെട്ടുപോയ ദുരിതത്തിൽ നിന്നും തീരാവേദനയിൽനിന്നും കൈപിടിച്ചുയർത്തി, വീണ്ടും നാടിെൻറ സുരക്ഷിതത്വത്തിലേക്ക് പറക്കാൻ സാഹചര്യമൊരുക്കിയതിൽ കണ്ഠമിടറിക്കൊണ്ടാണ് പലരും നന്ദി പറയുന്നത്.
ദുരിതകാലത്ത് ഒരുകൈ സഹായത്തിന് പോലും ആരുമില്ലാതായിപ്പോയവരെ നാട്ടിലെത്തിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ഒരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലൂടെ നിരവധി പേരാണ് അടുത്തദിവസങ്ങളിലായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. അർഹരായവർക്കെല്ലാം വിമാന ടിക്കറ്റ് ഇതിനകം കൈമാറിക്കഴിഞ്ഞു. പ്രവാസലോകത്തെ പ്രമുഖരുടെയും സുമനസ്സുകളുടെയും വ്യാപാര പ്രമുഖരുടെയും കനിവ് വറ്റാത്ത പ്രവാസി സഹോദരങ്ങളുടെയും സഹായത്തോടെ ഗൾഫ് മാധ്യമവും മീഡിയവണും രൂപകൽപന ചെയ്ത പദ്ധതിയിലൂടെ 56ഓളം പേരാണ് ഇതിനകം നാട്ടിലെത്തിയത്. വിവിധ ജി.സി.സി രാജ്യങ്ങളിലായി ആയിരങ്ങളാണ് യാത്രക്കായി എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നത്. നാടിനും കുടുംബത്തിനുമായി നല്ലൊരു ജീവിതം സമർപ്പിച്ച് കഴിഞ്ഞിട്ടും പ്രവാസലോകത്ത് ആരുമല്ലാതായിത്തീർന്നവരെ വിധിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു മിഷൻ വിങ്സ് ഒാഫ് കംപാഷൻ. കരളു കത്തുന്ന കാലത്തും കനിവോടെ സഹജീവികളെ ചേർത്തുപിടിക്കുന്ന ഇൗ ഉദ്യമത്തെ പ്രവാസലോകം രണ്ട് ൈകയും നീട്ടി സ്വീകരിച്ചതോടെയാണ് പലർക്കും നാടിെൻറ നനുത്ത സ്നേഹത്തിലേക്ക് ചേക്കേറാനായത്. ശേഷിക്കുന്നവർ എംബസിയിൽനിന്നുള്ള വിളിയും കാത്തിരിക്കുകയാണ്.
‘‘തീർത്താൽ തീരാത്ത നന്ദിയുണ്ട്. എങ്ങനെ പറഞ്ഞു ഫലിപ്പിക്കുമെന്ന് എനിക്കറിയില്ല. കടംവാങ്ങിയ പണവുമായാണ് വന്നത്. പണമെല്ലാം തീർന്നിട്ടും ജോലിയൊന്നുമായില്ല. ലോക്ക്ഡൗൺ കാലത്തും കടംവാങ്ങി തന്നെയാണ് കഴിഞ്ഞത്. ഇനി എന്ത് എന്ന ചോദ്യത്തിന് പോലും ഉത്തരമില്ലായിരുന്നു. ഇപ്പോൾ ആശ്വാസമായി, എല്ലാവവരോടും നന്ദി’’. മടക്കയാത്രക്കുള്ള ടിക്കറ്റ് ലഭിച്ച തിരുവനന്തപുരം വർക്കല സ്വദേശി അജ്നാസിന് വാക്കുകൾ പോലും മുഴുമിപ്പിക്കാനായില്ല. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇൗ 26കാരൻ മികച്ചൊരു ജോലി തേടിയാണ് സ്വപ്നങ്ങളുടെ നഗരിയിലെത്തിയത്. ഒരു ജോലി ഏകദേശം ശരിയായെങ്കിലും ലോക്ക്ഡൗണിൽ ഓഫിസുകളെല്ലാം അടച്ചതോടെ പ്രതീക്ഷ പോലുമില്ലാതായി. ഇതിനിടെ കൈയിലെ പണവും തീർന്നും. കടംവാങ്ങിയും കൂട്ടുകാരുടെ സഹായത്തോടെയുമായിരുന്നു ഭക്ഷണത്തിന് പോലും വക കണ്ടെത്തിയത്. നാട്ടിലേക്ക് തിരിച്ചുപോക്ക് ആലോചിക്കാൻ പോലുമാകാതെ കുഴങ്ങിയ ദിവസങ്ങൾ. ഇതിനിടെയാണ് ഗൾഫ് മാധ്യമത്തിലെ വാർത്ത കണ്ട് സുഹൃത്ത് വിളിച്ചത്. പ്രതീക്ഷയൊന്നുമുണ്ടായില്ലെങ്കിലും അപേക്ഷ കൊടുത്തു. ഇപ്പോൾ പടച്ചവെൻറ അനുഗ്രഹം പോലെ ടിക്കറ്റും കിട്ടി. എല്ലാവരുമുണ്ടാകും എന്നും എെൻറ പ്രാർഥനയിൽ -മടക്കയാത്രക്കുള്ള തയാറെടുപ്പിനിടെ അജ്നാസ് പറഞ്ഞു.
ഇന്ന് ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ അജ്നാസ് നാട്ടിലേക്ക് മടങ്ങും. ‘‘ടിക്കറ്റ് കിട്ടിയെന്ന വിവരം ഇക്ക പറഞ്ഞപ്പോൾ തന്നെ പൊട്ടിക്കരയുകയായിരുന്നു ഞാൻ. പ്രാർഥനകൾക്ക് എെൻറ പടച്ചവൻ ഉത്തരം തന്നിരിക്കുന്നു. വേഗം വീട്ടിലെത്തണം, താമസിയാതെ തന്നെ ഓപറേഷന് ഒരുങ്ങണം. ആരൊക്കെയാണെന്ന് എനിക്ക് ഇപ്പോഴുമറിയില്ല. എല്ലാവർക്കും നന്ദിയുണ്ട്. നിങ്ങളുടെ കാര്യം എപ്പോഴും പടച്ചോനോട് ഞാൻ പറയുന്നുണ്ട്’’ഭർത്താവിനൊപ്പം കഴിയാൻ നാലുമാസം മുമ്പ് ദുബൈയിലെത്തിയ എറണാകുളം മൂവാറ്റുപഴ സ്വദേശി ഷഹാന അഷ്റഫ് കണ്ണീരോടെ പറഞ്ഞൊപ്പിച്ചു. ഒരു കമ്പനിയിൽ പി.ആർ ആയി ജോലി ചെയ്യുന്ന ഭർത്താവിെൻറ ശമ്പളം മുടങ്ങിയതോടെയാണ് ഷഹാനയുടെ ഗൾഫിലെ ജീവിതം താളംതെറ്റിത്തുടങ്ങിയത്. ഇതിനിടെ ഓവറി സംബന്ധമായ ചികിത്സയും ആവശ്യമായി വന്നു. നിത്യജീവിതം പോലും ദുസ്സഹമായ അവസ്ഥയിൽ ഇവിടെനിന്ന് ചികിത്സിക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കുടുംബം. ഇതിനിടെ നാട്ടിലേക്ക് പോകാൻ എംബസിയിലും നോർക്കയിലുമെല്ലാം രജിസ്റ്റർ ചെയ്തു.
‘‘നോമ്പുകാലത്തെ കണ്ണീരണിഞ്ഞ പ്രാർഥനയുടെ ഫലമാണിത്. എല്ലാം ശരിയായിവന്നപ്പോൾ ഗൾഫ് മാധ്യമത്തിൽനിന്ന് ടിക്കറ്റും ലഭിച്ചു. മാശാ അല്ലാഹ്.... പടച്ചോന് സ്തുതി. നന്ദിയുണ്ട് എല്ലാരോടും’’- ഇന്നത്തെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള ധിറുതിപിടിച്ച ഒരുക്കങ്ങൾക്കിടെ ഷഹാന പറഞ്ഞു. കണ്ണീരണിഞ്ഞ വാക്കുകളുമായി നിരവധി പേരുടെ വിളികളാണ് ഓരോ ദിവസവും മിഷൻ വിങ്സ് ഒാഫ് കംപാഷൻ പ്രവർത്തകരെ തേടിയെത്തുന്നത്. നിരവധി വ്യവസായ പ്രമുഖരും കമ്പനികളും സ്ഥാപനങ്ങളും നൂറുകണക്കിന് ടിക്കറ്റുകളാണ് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. നൂറുകണക്കിന് സുമനസ്സുകളും പ്രവാസി പ്രമുഖരും മുതൽ വീട്ടമ്മമാരും കുരുന്നുകളും വരെ സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ശരിക്കും പ്രവാസിലോകം ഒന്നിച്ച് ഒറ്റക്കെട്ടായാണ് കാരുണ്യത്തിെൻറ ചിറകുകളൊരുക്കിയത്.
അത്യാവശ്യമായി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അത്യാവശ്യക്കാരായ രണ്ടുപേരെ നാട്ടിലയക്കാനുള്ള പിന്തുണ നൽകിയ ആൾ, പേര് പരസ്യപ്പെടുത്തരുത് എന്ന നിബന്ധനയോടെ രണ്ടുപേരുടെ യാത്രാ ചെലവ് ഏറ്റെടുത്ത അൽഖൂസിലുള്ള വീട്ടമ്മ, അർഹരെ മാത്രം നാട്ടിലെത്തിക്കണമെന്ന നിബന്ധന വെച്ച് ടിക്കറ്റിനുള്ള പണം കൈമാറിയ സാധാരണ പ്രവാസി, ശമ്പളം കൃത്യമായി ലഭിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ഘട്ടത്തിലും സഹായിക്കാനെത്തിയ അബൂദബിയിൽനിന്നുള്ള തിരുവനന്തപുരം സ്വദേശി.... കരുണ വറ്റിയിട്ടില്ലാത്ത മഹാമനസ്കരുടെ നിര നീളുകതന്നെയാണ്. ഇൗ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മിഷൻ വിങ്സ് ഒാഫ് കംപാഷനും പ്രവാസി ലോകവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.