ദുബൈ: ലോകത്തിലെ ഏറ്റവും ആകർഷകമായ റിയൽ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി യു.എ.ഇ തുടരുന്നുവെന്ന് പ്രമുഖ ഡെവലപറായ 'അരാദ' നടത്തിയ പുതിയ ആഗോള സർവേ വ്യക്തമാക്കുന്നു. അടുത്തകാലത്തുണ്ടായ പ്രാദേശിക വെല്ലുവിളികൾ യു.എ.ഇയുടെ പ്രോപ്പർട്ടി മാർക്കറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് സർവേ തെളിയിക്കുന്നത്.
അരാദയുടെ ‘യു.എ.ഇ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്‍റ് ഇൻഡക്‌സ്’ പ്രകാരം, ആഗോള നിക്ഷേപകർ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. സർവേയിൽ പങ്കെടുത്ത ആഗോള നിക്ഷേപകരിൽ 56 ശതമാനം പേരും യു.എ.ഇയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവരാണെന്ന് വ്യക്തമാക്കി. അമേരിക്ക (54 ശതമാനം), യു.കെ (41 ശതമാനം), ഫ്രാൻസ് (28 ശതമാനം), സ്പെയിൻ (27 ശതമാനം) എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് യു.എ.ഇ ഈ നേട്ടം കൈവരിച്ചത്. യു.എസ് ആസ്ഥാനമായുള്ള പെന്‍റ ഗ്രൂപ്പാണ് അരാദയുടെ സർവേ നടത്തിയത്.
ഏപ്രിൽ ഒന്നുമുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ 12 പ്രധാന വിപണികളിലായി 689 പ്രമുഖ പ്രോപ്പർട്ടി നിക്ഷേപകർക്കിടയിലാണ് സർവേ നടത്തിയത്. യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണി സംബന്ധമായി അന്താരാഷ്ട്ര ഉപഭോക്താക്കളുടെ താൽപര്യങ്ങളെക്കുറിച്ച് നടത്തുന്ന ആദ്യത്തെ പ്രധാന ഗവേഷണമാണിത്. യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് ആഗോള നിക്ഷേപകരുടെ അറിവ് 51 ശതമാനമാണ്. ഇത് യു.കെ (51 ശതമാനം), യു.എസ് (53 ശതമാനം) എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ്.
യു.എ.ഇയുടെ അയൽ രാജ്യങ്ങളിലെ നിക്ഷേപകർക്കിടയിലാണ് ഇവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയോടുള്ള ആകർഷണം കൂടുതൽ പ്രകടമായിരിക്കുന്നത്. ഇന്ത്യൻ നിക്ഷേപകരിൽ 91 ശതമാനവും തങ്ങളുടെ ആദ്യത്തെ മൂന്ന് മികച്ച നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തത് യു.എ.ഇയെ ആണ്. ഈജിപ്ഷ്യൻ നിക്ഷേപകരിൽ 92 ശതമാനവും, സൗദി നിക്ഷേപകരിൽ 85 ശതമാനവും ആദ്യത്തെ മൂന്ന് നിക്ഷേപ കേന്ദ്രങ്ങളിൽ യു.എ.ഇയെ ഉൾപ്പെടുത്തുന്നു. യൂറോപ്യൻ നിക്ഷേപകർക്കിടയിൽ, സ്വന്തം രാജ്യത്തിന് പുറത്ത് ഫ്രഞ്ച് നിക്ഷേപകരുടെ ആദ്യ ചോയ്‌സ് യു.എ.ഇ ആണ് -63 ശതമാനം. ജർമൻ നിക്ഷേപകരിൽ 60 ശതമാനവും സ്വിസ് നിക്ഷേപകരിൽ 57 ശതമാനവും യു.എ.ഇയെ തിരഞ്ഞെടുത്തു.
ഉയർന്ന ലാഭമാണ് ആഗോളതലത്തിൽ നിക്ഷേപം നടത്താനുള്ള ഒന്നാമത്തെ കാരണം -38 ശതമാനം. ആസ്‌ട്രേലിയൻ നിക്ഷേപകരിൽ 57 ശതമാനവും സ്‌പാനിഷ് നിക്ഷേപകരിൽ 56 ശതമാനവും ബ്രിട്ടീഷ് നിക്ഷേപകരിൽ 41 ശതമാനവും മികച്ച ലാഭസാധ്യതയെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ചൈനീസ് നിക്ഷേപകരിൽ 65 ശതമാനവും ജർമൻ നിക്ഷേപകരിൽ 58 ശതമാനവും സുരക്ഷയ്ക്കും സ്ഥിരതക്കും മുൻഗണന നൽകുന്നു. യു.എ.ഇയുടെ കൃത്യമായ നിയമസംവിധാനങ്ങൾ, രാഷ്ട്രീയ സ്ഥിരത, സുതാര്യമായ പ്രോപ്പർട്ടി നിയമങ്ങൾ എന്നിവയാണ് നിക്ഷേപത്തിന് വിശ്വസനീയമായ അന്തരീക്ഷം ഒരുക്കുന്നത്.
യു.എ.ഇയിൽ റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വാങ്ങുന്നതിനും ഉടമസ്ഥാവകാശം നേടുന്നതിനുമുള്ള എളുപ്പം 34 ശതമാനം പേർ ചൂണ്ടിക്കാട്ടി. സൗദി നിക്ഷേപകർക്കിടയിൽ ഇത് 57 ശതമാനവും ഈജിപ്ഷ്യൻ നിക്ഷേപകർക്കിടയിൽ 41 ശതമാനവുമാണ്. നിക്ഷേപകർക്ക് അനുകൂല വിപണിയെന്ന യു.എ.ഇയുടെ സൽപേരിന് ഇത് കരുത്തു നൽകുന്നു.
‘ഈ കണ്ടെത്തലുകൾ ഞങ്ങളുടെ സ്വന്തം വിൽപനയിൽ കണ്ട കാര്യങ്ങളെ ശരിവെക്കുന്നതാണ്. കോവിഡ് മഹാമാരിയാകട്ടെ, സാമ്പത്തിക പ്രതിസന്ധിയാകട്ടെ, വേഗത്തിലും മികച്ച രീതിയിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തങ്ങൾക്ക് കഴിയുമെന്ന് യു.എ.ഇ വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്’ -അരാദ ഗ്രൂപ് സി.ഇ.ഒ അഹമ്മദ് അൽഖൊഷൈബി പറഞ്ഞു:
3400 കോടി ദിർഹത്തിന്‍റെ ദുബൈ മെട്രോ ഗോൾഡ് ലൈൻ, ലോകത്തിലെ ആദ്യത്തെ കൊമേഴ്‌സ്യൽ എയർ ടാക്സി ശൃംഖല, എമിറേറ്റുകൾക്കിടയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമുള്ള 600 കോടി ദിർഹത്തിന്‍റെ ഫോർത്ത് ഫെഡറൽ കോറിഡോർ എന്നിവയുൾപ്പെടെയുള്ള യു.എ.ഇയുടെ റെക്കോർഡ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മേയിൽ അജ്മാനില്‍ നടന്നത് 160 കോടിയുടെ ഇടപാടുകൾ
അജ്മാന്‍: മെയ് മാസത്തിൽ അജ്മാനില്‍ നടന്നത് 160 കോടി ദിർഹമിന്‍റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. എമിറേറ്റിന്‍റെ വിവിധ മേഖലകളിലായി 864 ഇടപാടുകൾ പൂർത്തിയാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അൽ സാഹിയ ജില്ലയിലാണ് ഏറ്റവും ഉയർന്ന വിൽപന മൂല്യം രേഖപ്പെടുത്തിയത് -20 കോടി ദിർഹം. റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത വിൽപന മൂല്യം 16 ലക്ഷം ദിർഹത്തിലെത്തി. അൽ സോറ ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇത്.
മെയ് മാസത്തിൽ വകുപ്പ് 128 മോർട്ട്ഗേജ് ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആകെ മൂല്യം 187.5 ദശലക്ഷം ദിർഹം ആണെന്നും അദ്ദേഹം വിശദീകരിച്ചു. അൽ ഹമീദിയ 1 ഏരിയയാണ് ഏറ്റവും ഉയർന്ന മോർട്ട്ഗേജ് മൂല്യം രേഖപ്പെടുത്തിയത് 15.7 ദശലക്ഷം ദിർഹം. അജ്മാൻ ടവേഴ്‌സ്, അജ്മാൻ വൺ എന്നീ രണ്ട് പദ്ധതികളെയും മറികടന്ന് എമിറേറ്റിലെ പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്‌സ് സിറ്റി പദ്ധതി ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.