ദുബൈ: ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി യു.എ.ഇ. ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പ്രകാരമാണ് 185 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ പ്രവേശനവും വിസ ഓൺ അറൈവലും നിലവിലുള്ള യു.എ.ഇ പാസ്പോർട്ട് 2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ പത്തെണ്ണത്തിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം 11ാം സ്ഥാനത്തും 2023ൽ 15ാം സ്ഥാനത്തുമായിരുന്നു ഇമാറാത്തി പാസ്പോർട്ടിന്റെ സ്ഥാനം. 2018ൽ മുൻവർഷത്തെ 38ാം സ്ഥാനത്തുനിന്ന് 21ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നതായിരുന്നു സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം.
പുതിയ റാങ്കിങ്ങിൽ ലാത് വിയ, ലിേത്വനിയ, സ്ലൊവേനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ 10ാം സ്ഥാനത്തെത്തിയത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഖത്തർ 47ാം സ്ഥാനത്തും കുവൈത്ത് 50ാം സ്ഥാനത്തും ബഹ്റൈൻ, സൗദി അറേബ്യ 58ാം സ്ഥാനത്തും ഒമാൻ 59ാം സ്ഥാനത്തുമാണുള്ളത്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അതോറിറ്റി (അയാട്ട) നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ് സൂചിക തയാറാക്കുന്നത്. സൂചികയിൽ 199 വ്യത്യസ്ത പാസ്പോർട്ടുകളും 227 വ്യത്യസ്ത യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾപ്പെടും.
ആഗോളതലത്തിൽ 195 വിസരഹിത ലക്ഷ്യസ്ഥാനങ്ങളുമായി സിംഗപ്പൂരിന്റെ പാസ്പോർട്ടാണ് ഏറ്റവും ശക്തം. 2024ൽ ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.
എന്നാൽ ഇത്തവണ അവയെല്ലാം ഒന്നാം സ്ഥാനത്തുനിന്നും പിന്നിലേക്ക് വന്നു. 2025ൽ ജപ്പാൻ രണ്ടാം സ്ഥാനത്തും ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവ 192 വിസരഹിത ലക്ഷ്യസ്ഥാനങ്ങളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.