ദുബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രഖ്യാപനം നിരീക്ഷിച്ചുവരുന്നതായും കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം. ഇറാൻ ഉടൻ എല്ലാ ശത്രുതാപരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും ഹുർമുസ് കടലിടുക്ക് പൂർണമായും നിബന്ധനകളില്ലാതെ തുറക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസങ്ങളിലായി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 2,819 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് രാജ്യത്തിനുനേരെ ഉപയോഗിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾ, ഊർജ കേന്ദ്രങ്ങൾ, സിവിലിയൻ മേഖലകൾ എന്നിവ ലക്ഷ്യമിട്ട ഈ ആക്രമണങ്ങൾ മരണങ്ങളും വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കി. ഇതിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ നഷ്ടപരിഹാരം നൽകണം. ഇറാന്റെ ആണവ ശേഷി, മിസൈൽ–ഡ്രോൺ ശേഷി, സൈനിക ശക്തി, പ്രോക്സി സംഘങ്ങൾ, ഭീകരവാദ ഗ്രൂപ്പുകൾ തുടങ്ങിയ എല്ലാ ഭീഷണികളും അഭിമുഖീകരിക്കുന്ന സമഗ്രമായ സമീപനം ആവശ്യമാണ്. കൂടാതെ ഹുർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിനുള്ള ഭീഷണികളും സാമ്പത്തിക യുദ്ധവും കടൽ കൊള്ളയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.