സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അൽഐൻ ഫ്രൂട്ട്സ് ആൻഡ്
വെജിറ്റബ്ൾ മാർക്കറ്റിൽ സന്ദർശനം നടത്തുന്നു
ദുബൈ: മേഖലയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ വിപണികളിൽ ഭക്ഷ്യ ക്ഷാമമോ വിതരണ രംഗത്തെ തടസ്സങ്ങളോ ഇല്ലെന്ന് സ്ഥിരീകരിച്ചതായി സാമ്പത്തിക, ടൂറിസം മന്ത്രായം അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രതിദിന ഇറക്കുമതിയുടെ കരുത്തിൽ രാജ്യത്തുടനീളമുള്ള വിപണികളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനായി ദേശവ്യാപകമായി 12,284 പരിശോധനകളും മന്ത്രാലയം പൂർത്തിയാക്കി. ഇതിലൂടെ 240 നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രതിദിന ഇറക്കുമതിയുടെ പ്രവർത്തനം സാധാരണ നിലയിൽ നടക്കുന്നതായി സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഉന്നത തല സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. വെയർ ഹൗസുകളിലും ചെറുകിട ഔട്ട്ലറ്റുകളിലും മതിയായ അളവിൽ എല്ലാ സാധനങ്ങളും ലഭ്യമാണ്. ക്ഷാമത്തിന്‍റെയോ വിതരണ തടസ്സത്തിന്‍റെയോ ഒരു സൂചനയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷ സാഹചര്യങ്ങളുടെ തുടക്കം മുതൽ തന്നെ നൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും മികച്ച ലോജിസ്റ്റിക് നെറ്റ്വർക്കുകളുടെയും പിൻബലത്തിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ യു.എ.ഇക്ക് കഴിഞ്ഞിട്ടുണ്ട്.
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽഐൻ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റിൽ സന്ദർശനം നടത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ന്യായമായ വിലയിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത വിലയിരുത്താനും നിയമലംഘനങ്ങൾ നിരീക്ഷിക്കാനും ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ മിന്നൽ പരിശോധന. ജനങ്ങൾ ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങണമെന്നും അമിതമായ വാങ്ങിക്കൂട്ടുന്നത് പാഴാകാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.