ദുബൈ: രാജ്യത്തെ സ്കൂളുകൾക്ക് വേനലവധി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ തിരക്കേറും. കുടുംബമായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതും വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നവരുടെയും തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നേരത്തേ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 30,000 യാത്രക്കാർ എമിറേറ്റ്സ് വഴി യാത്ര ചെയ്യുന്നുണ്ടെന്നും ഇതേ സാഹചര്യം ജൂൺ 30 വരെ തുടരുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. എമിറേറ്റ്സിനൊപ്പം മറ്റു വിമാനങ്ങളിലും സമാനമായ തിരക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ നേരത്തേ വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ യാത്രയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.
അതോടൊപ്പം വിമാനത്താവളങ്ങളിലേക്കുള്ള പാതകളിൽ ട്രാഫിക് തിരക്കുണ്ടാവാനും കാർ പാർക്കിങ്ങിൽ തിരക്കുണ്ടാവാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽകണ്ട് നേരത്തേ പുറപ്പെടാനും അധികൃതർ നിർദേശിക്കുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറിന് മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരാനും 1.5 മണിക്കൂർ മുമ്പ് എമിഗ്രേഷൻ പൂർത്തിയാക്കാനും ശ്രദ്ധിക്കണമെന്നാണ് എമിറേറ്റ്സ് യാത്രക്കാരോട് നിർദേശിക്കുന്നത്.ദുബൈയിലെ പല സ്കൂളുകൾക്കും വേനലവധി ജൂൺ 26 വ്യാഴാഴ്ച ആരംഭിക്കും. ഹിജ്റ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പൊതു അവധിയായതിനാലാണ് വേനലവധി നേരത്തേ ആരംഭിക്കാൻ കാരണമായത്. ഇതോടെ നിരവധിപേരാണ് വ്യാഴാഴ്ചതന്നെ വേനൽക്കാല അവധി ആഘോഷിക്കാൻ യാത്ര പുറപ്പെടുന്നത്.
ഖത്തറിലെ യു.എസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അവതാളത്തിലായ വിമാന സർവിസുകൾ യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലായിട്ടുണ്ട്. ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് വിവിധ സർവിസുകൾ തടസ്സപ്പെട്ടത്. ചൊവ്വാഴ്ച പകൽതന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചിരുന്നു. മിക്ക സർവിസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്നും പ്രസ്താവനയിൽ എയർ ഇന്ത്യയും വ്യക്തമാക്കിയിരുന്നു.മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണമെന്ന് നേരത്തേ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.