1987ലെ എസ്.എസ്.സി ബാച്ചിലെ സഹപാഠികൾ ദുബൈയിൽ ഒരുമിച്ചപ്പോൾ
ദുബൈ: എസ്.എസ്.എൽ.സി പരീക്ഷയെ കുറിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ, മൂന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിൽ അപൂർവമായൊരു പത്താം ക്ലാസ് പരീക്ഷ നടന്നു. അതിന്‍റെ പേര് എസ്.എസ്.സി പരീക്ഷ എന്നായിരുന്നു. 'എൽ' ഒഴിവാക്കി നടന്ന ഈ പത്താം ക്ലാസ് പരീക്ഷയെഴുതിയവർ 35 വർഷങ്ങൾക്ക് ശേഷം ദുബൈയിൽ ഒത്തുചേർന്നു. ഈ പരീക്ഷയും SSC alumni reunion ബുക്കും ഉണ്ടാക്കിയ പൊല്ലാപ്പുകളെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചാണ് വേറിട്ട സംഗമം നടന്നത്. 1987ൽ തിരുനാവായ നവാമുകുന്ദ ഹൈസ്കൂളിൽനിന്ന് എസ്.എസ്.സി ബാച്ചിൽ പഠിച്ചിറങ്ങിയ സഹപാഠികളാണ് ഒത്തുകൂടിയത്. ഇവരെല്ലാം നിലവിൽ 50 വയസ്സ് പിന്നിട്ടു.
കേരളപ്പിറവിക്ക് ശേഷം ഒരേയൊരു അധ്യയനവർഷം മാത്രമാണ് എസ്.എസ്.എൽ.സിക്ക് പകരം എസ്.എസ്.സി പരീക്ഷ നടന്നത്. 1987ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടി.എം. ജേക്കബ് വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെ ഭാഗമായാണ് എസ്.എസ്.സി നടത്തിയത്. 600 മാർക്കിന് പകരം 1200 മാർക്കിലായിരുന്നു അന്ന് പരീക്ഷ. ഒരുവിഷയത്തിന് 50 മാർക്കിന് പകരം 100 മാർക്ക് വീതം നൽകി. മാർക്ക് ലിസ്റ്റ് അടങ്ങുന്ന സർട്ടിഫിക്കറ്റ് പുസ്തകം വലുതാക്കിയും പരിഷ്കരണം നടന്നു. എന്നാൽ, അന്നത്തെ വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായത്തെയും പ്രതിപക്ഷത്തിന്‍റെ എതിർപ്പിനെയും മാനിച്ച് തുടർന്നുള്ള വർഷങ്ങളിൽ പരിഷ്കാരം ഒഴിവാക്കി.
'എല്ലില്ലാത്ത' എസ്.എസ്.എൽ.സിക്കാർ എന്ന കളിയാക്കൽ ഒരുപാട് കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് സംഗമത്തിനെത്തിയവർ ഓർമിച്ചെടുത്തു. ബുക്കിന്‍റെ വലുപ്പം എ 3 സൈസിലായിരുന്നു. അതിനാൽ, സാധാരണ ഫോട്ടോകോപ്പി മെഷീനിൽ പ്രിന്‍റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും സാധാരണ സൈസിൽ പി.ഡി.എഫ് ആക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പലകാര്യങ്ങൾക്കായി സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങേണ്ടിവന്നപ്പോഴെല്ലാം എസ്.എസ്.സിയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കാൻ പാടുപെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു.
തിരുനാവായ ഹൈസ്കൂളിൽ 1987 എസ്.എസ്.സി ബാച്ചിൽ പഠിച്ചിരുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന 200ൽപരം സഹപാഠികളെ കണ്ടെത്തിയിരുന്നു. അവരിൽ യു.എ.ഇയിൽ മാത്രം കഴിയുന്ന 26 പേരാണ് ദുബൈയിൽ സംഗമിച്ചത്. ശിഷ്ടകാലം സമൂഹത്തിന് ഉപകരിക്കുന്ന രീതിയിൽ പ്രവർത്തിക്കാനും സംഗമം തീരുമാനിച്ചു. സഹപാഠികളായ നാസർ ഒളകര, ഹാഫിസ് പടിയത്ത്, അജിത്ത് തയ്യിൽ, അബ്ദുറഹ്മാൻ വട്ടോളിൽ, മൊയ്‌ദീൻ കുട്ടി, ഇഖ്‌ബാൽ അജിതപ്പടി, നസീർമോൻ വൈരങ്കോട് എന്നിവരാണ് ഈ അപൂർവ സംഗമമൊരുക്കാൻ മുന്നിട്ടിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.