ഡോ. സൈഫു സലാം

രണ്ടു കുട്ടികളുടെ അമ്മ, തിരക്കുള്ള ഡോക്ടർ, മികച്ച ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ... ഇങ്ങനെ ഡോ. സൈഫു സലാമിന്‍റെ വേഷങ്ങൾ പലതാണ്. ക്ലിനിക്കിലേക്ക് ദന്തപരിചരണത്തിനെത്തുന്നവർക്ക് മാത്രമല്ല, തന്‍റെ സോഷ്യൽമീഡിയ പേജുകളിലൂടെ എല്ലാവരിലേക്കും ദന്തസംരക്ഷണത്തിന്‍റെ പൊടിക്കൈകൾ എത്തിക്കുകയാണ് ഡോ. സൈഫു. ജോലിസമയത്തിനിടക്ക് ലഭിക്കുന്ന ഒഴിവുവേളകളിൽ ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആരോഗ്യപരമായ പ്രത്യേകിച്ചും ദന്ത പരിചരണാർത്ഥം അവശ്യം വേണ്ടുന്ന അറിവുകൾ പങ്കുവെക്കുകയാണ് ഡോക്ടർ.

ദൈനംദിന ജീവിതത്തിൽ നാം വിട്ടുപോയേക്കാവുന്ന സസൂക്ഷ്മ നിർദേശങ്ങളാണ് പ്രധാനമായും ഈ ചെറിയ വീഡിയോകളുടെ ഉള്ളടക്കം. സമയം അതിക്രമിച്ചാൽ ഗുരുതരവും സാമ്പത്തിക ചിലവുള്ളതുമായ ദന്ത വിഭാഗത്തിലെ നുറുങ്ങു വിദ്യകൾ ഏറെ സ്വീകാര്യതയുള്ളവയാണ്. മലപ്പുറം കാടപ്പടി സ്വദേശിയും യു.എ.ഇ തിലാൽ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയുമായ അബ്ദുസ്സലാം ഹസൻ ചൊക്ലിയുടെയും സഫിയയുടെയും മകൾ സൈഫു സലാം ഇന്ന് യു.എ.ഇ മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടർ ലേഡിയാണ്. കണ്ടും ശീലിച്ചും പരിചയിച്ച ബിസിനസ് മേഖലയിലെ താൽപ്പര്യത്തിലുപരി മെഡിക്കൽ സേവന മേഖലയോടുളള പ്രണയം സൈഫു സലാമിനെ ആരോഗ്യ മേഖലയിൽ തന്നെ ചുവടുറപ്പിക്കാൻ പ്രേരിപ്പിച്ചു.

എം.ഇ.ഇഎസ് പെരിന്തൽമണ്ണയിലെ ബി.ഡി.എസ് പഠനത്തിനിടക്കായിരുന്നു ഓർത്തോഡെന്‍റിസ്റ്റ് ഡോക്ടർ അലി ജാബിറുമായുള്ള വിവാഹം. തന്‍റെയും ഭർത്താവിന്‍റെയും കുടുംബത്തിന്‍റെ പരിപൂർണ്ണ പിന്തുണയുള്ളതിനാൽ കുഞ്ഞു ജനിച്ച് കഴിഞ്ഞും കോഴ്സ് പൂർത്തീകരിക്കാൻ സൈഫുവിനെ വലിയതോതിൽ സഹായിച്ചു. പഠനശേഷം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ സ്വകാര്യ ഡെന്‍റൽ സ്ഥാപനത്തിന് രൂപം നൽകി. ഇടയ്ക്ക് സെൽഫ് ലേണിങ്ങിലൂടെ ഡി.എച്ച്.എ പഠനവും പൂർത്തിയാക്കി. ശേഷം വയനാട് ഡബ്ലിയു.എം.ഒ ഓർഫനേജിനെ ലക്ഷ്യംവെച്ച് മറ്റൊരു ദന്താശുപത്രി കൂടെ രൂപവത്കരിച്ചു. ഓർഫനേജിലെ കുട്ടികൾക്ക് തീർത്തും സൗജന്യവും പുറത്തുള്ള രോഗികളിൽ നിന്ന് ചെറിയ സംഖ്യ മാത്രം ഈടാക്കിയും ഈ സേവന മേഖല ഇന്നും സജീവമായി നിലകൊള്ളുന്നു.

തന്‍റെ രണ്ടാമത്തെ ഡെലിവറിയും പിന്നിട്ട് യു.എ.ഇയിലേക്ക് തിരിച്ചു പറന്ന സൈഫുവും പങ്കാളിയും യു.എ.ഇയിലെ വശ്യനഗരിയായ ജുമൈറയിൽ ആദ്യമായി സ്ഥാപനത്തിന് തുടക്കം കുറിച്ചു. കോവിഡിന്‍റെ ആതിർ ഭാവത്തിൽ ഉപ്പയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ടിക് ടോക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ഡെന്‍റൽ ഹെൽത്ത് അഡ്വൈസുകൾ വളരെ വേഗത്തിൽ ജനമനസ്സുകളിൽ ഇടം പിടിച്ചു. കോവിഡ് സമയത്തെ ഡോക്ടറുടെ ദന്ത പരിചരണ സേവനം ഏറെ മാതൃകാവഹമായിരുന്നു.

മുൻ പരിഗണന കുട്ടികൾക്കും കുടുംബത്തിനും സമർപ്പിച്ചുകൊണ്ട് അവരുടെ സഹകരണത്തോടെ നൂറു ശതമാനം ആത്മസമർപ്പണം നൽകുന്നവർക്ക് എളുപ്പം വിജയം വരിക്കാനാകുന്ന സൂത്രവിദ്യയാണ് ഡോക്ടർ പങ്കുവെക്കുന്നത്. കുട്ടികൾക്ക് താൻ അവരുടെ പ്രിയപ്പെട്ട അമ്മയും ജനങ്ങൾക്ക് സേവന തൃപ്തയായ ഡോക്ടറായും സൈഫു മാറിയത് ഈ ആശയം മുന്നോട്ട് വെച്ചാണ്. സൈഫുവും ഭർത്താവ് ഡോക്ടർ അലി ജാബിറും ലക്ഷ്യം വെക്കുന്നത് ഒരു ഡെന്‍റൽ കെയർ സമീപനം മാത്രമല്ല; അമ്മയെന്ന പദവിയിൽ നിന്ന് പറന്നുയരാൻ മടിക്കുന്ന സ്ത്രീ മനസ്സിന്‍റെ ശാക്തീകരണം കൂടിയാണ്. ഫതൂം, സിദാൻ എന്നിവർ മക്കളാണ്.

Tags:    
News Summary - smile with saifu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT