ഷാർജ മൻസൂറയിലെ കുവൈത്ത് ആശുപത്രിക്ക് സമീപത്ത് കേരളത്തിെൻറ ഒരു മിനിയേച്ചറുണ്ട്. ഗുരുവായൂർ സ്വദേശി ഗിന്നസ് സുധീഷിെൻറ വീടും പരിസരവുമാണ് തനതു കേരളത്തെ അടയാളപ്പെടുത്തുന്നത്. ഇടവേളയില്ലാതെ കൃഷിച്ചെയ്യുന്ന നെൽപാടവും പച്ചക്കറി തോട്ടവും വാഴത്തോപ്പും കോഴിയും താറാവും ചിക്കിപെറുക്കി നടക്കുന്ന തൊടികളും കൊണ്ട് ഹരിതമനോഹര ചിത്രം വരക്കുകയാണ് ഈ വീട്. സുധീഷും ഭാര്യ രാഖിയും മക്കളായ ശ്രയസും ശ്രദ്ധയുമാണ് തോട്ടക്കാർ. മൺവെട്ടിയും അരിവാളുമെടുത്ത് രാവിലെ മുതൽ ഇവർ തോട്ടത്തിൽ സജീവമാകും. ജോലിയും പഠനവും പകുത്തെടുത്ത് കഴിഞ്ഞ് മിച്ചം വരുന്ന സമയം സ്വരുകൂട്ടിവെച്ചാണ് ഈ കുടുംബം ഷാർജയിൽ കേരളം പണിതത്.
ഇത്തവണ ഈ വീട്ടിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് 30 മലയാളി കുടുംബങ്ങൾ ഒരുമിച്ചുകൂടി ഓണ സദ്യയൊരുക്കും. സദ്യക്കുള്ള എല്ലാവിധ പച്ചക്കറികളും പഴവും തൂശനിലയും നൽകാൻ തയ്യാറായി നിൽപ്പുണ്ട് അടിമുടി വിളഞ്ഞുപാകമായ തോട്ടം. പായസത്തിൽ കുഴച്ച് തിന്നാൻ പാകമായി നിൽക്കുന്നുണ്ട് ഞാലിപ്പൂവനും പാളയം കോടനും. ഈ ഓണത്തിന് ആട്ടം നിറുത്തില്ല എന്ന് എന്നേ പറഞ്ഞു കഴിഞ്ഞു, പാടത്തിെൻറ കരയിൽ നിൽക്കുന്ന മരത്തിെൻറ കൊമ്പത്തിട്ട ഊഞ്ഞാൽ. സദ്യ കഴിഞ്ഞാൽ വള്ളംകളി, വടംവലി, ഉറിയടി, കസേര കളി, തുമ്പി തുള്ളൽ തുടങ്ങി പഴയകാല ഓണക്കളികളെല്ലാം ഇക്കുറി ഈ മുറ്റത്ത് അരങ്ങേറുമെന്ന് സുധീഷും രാഖിയും പറഞ്ഞു.
കോവിഡ് തീർത്ത മടുപ്പ് ഓണത്തിലൂടെ മറികടക്കാനാണ് ഇവർ പദ്ധതിയിടുന്നത്. മട്ടുപ്പാവിൽ കൊച്ചു കൊച്ചു കൃഷികൾ ചെയ്തായിരുന്നു സുധീഷിെൻറ തുടക്കം. ലോകത്തിലെ ഏറ്റവും വലിയ വെണ്ടക്ക വിളയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയത് മട്ടുപ്പാവിൽ നിന്നാണ്. തൊട്ടടുത്ത വർഷം ലോകത്തിലെ ഏറ്റവും ചെറിയ ചെടിയിൽ വെണ്ടക്ക വിളയിപ്പിച്ച വിസ്മയവും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറി. ഫ്ലാറ്റിലെ വാസം വിട്ട് വില്ലയിലെത്തിയതോടെയാണ് കൃഷിയുടെ പുത്തൻ പാഠങ്ങൾ പാടത്ത് നട്ടുപ്പിടിപ്പിച്ചത്.
5000ത്തിലധികം വേപ്പുത്തൈകൾ വിതരണം ചെയ്ത് ഗിന്നസ് വേൾഡ് ഓഫ് റെക്കോഡ്സ് സ്വന്തമാക്കി. ടിന്നുകൾ കൊണ്ട് ബുർജ് ഖലീഫയുണ്ടാക്കി വീണ്ടും ഗിന്നസിലെത്തി. ഇതിനകം വില്ല വിട്ടിറങ്ങിയ കൃഷിയുടെ ഖ്യാതി രാജകുടുംബത്തിന്റെ ചെവിയിലെത്തി. നാലേക്കർ പാടത്ത് നെല്ലുവിളയിപ്പിക്കാൻ നിയോഗവും ലഭിച്ചു. ബസ്മതിയാണ് കൃഷി ചെയ്തത്. ഷാർജ വൈദ്യുതി-ജലവിഭാഗത്തിലെ ജോലി രാജിവെച്ചാണ് മുഴുവൻ സമയ കർഷകനായി മാറിയത്. വിദ്യാർഥികളടക്കം നിരവധി പേരാണ് ദിനംപ്രതി ഇവിടെ സന്ദർശിക്കാനെത്തുന്നത്. ദൃഢനിശ്ചയമുള്ള കുട്ടികളെ പാടത്തിറക്കി ഞാറുനടീച്ചും വിളവെടുപ്പ് നടത്തിച്ചും ശ്രദ്ധനേടിയിരുന്നു സുധീഷും കുടുംബവും. പ്രവാസ ലോകത്ത് ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'കമോൺ കേരള'യിലെ വഞ്ചിയും കാളവണ്ടിയുമാണ് സുധീഷിെൻറ കണ്ടത്തിന് പണ്ടം ചാർത്തുന്നത്. സംസ്ഥാന സർക്കാരിെൻറ മികച്ച പ്രവാസി കർഷകനുള്ള പുരസ്കാരം രണ്ടുതവണ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.