വികസന കുതിപ്പില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന അജ്മാനിലെ ട്രാഫിക്ക് സിഗ്നലുകള്‍ക്കും ചിലത് പറയാനുണ്ട്. വെറും സൂചന ഫലകങ്ങൾ എന്നതിലുപരി ചരിത്രവും വർത്തമാനവും പറയുന്നതാണ് അജ്മാനിലെ സിഗ്നലുകൾ. രാജ്യത്ത് സിഗ്നലുകളില്‍ കൗണ്ട്‌ഡൗൺ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത് അജ്മാനിലാണ്. അടുത്ത നിർദേശം ലഭിക്കുന്നതിന് എത്ര സമയം എടുക്കും എന്നത് കൗണ്ട് ഡൗൺ വഴി കാണിച്ചിരുന്നത് ആദ്യ കാലത്ത് വിസ്മയമായിരുന്നു.
ഇത് അപകടം കുറക്കാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് പ്രത്യേക സൗകര്യവും ഇവിടെ സിഗ്നലുകളിൽ ഏർപെടുത്തി. സിഗ്നലുകൾ സർവസാധാരണമായപ്പോൾ അജ്മാനിലെ സിഗ്നലുകൾ വഴിമാറി ചിന്തിച്ചു. അജ്മാന്‍ നഗരസഭ 2018 ല്‍ സുവർണ്ണ ജൂബിലി വേളയില്‍ ആഘോഷത്തിന്‍റെ ഭാഗമായി രൂപപ്പെടുത്തിയ ലോഗോ സിഗ്നലില്‍ ആലേഖനം ചെയ്തും യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സുല്‍ത്താന്‍ ബിന്‍ നഹ്യാന്‍റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആദര സൂചകമായി രാജ്യം സായിദ് വര്‍ഷം ആചരിച്ചപ്പോള്‍ ശൈഖ് സായിദിന്‍റെ ചിത്രം തെളിയിച്ചും അജ്മാനിലെ ട്രാഫിക്ക് സിഗ്നലുകള്‍ വേറിട്ടു നിന്നു.
കൊറോണ മഹാമാരി ലോകമാകെ താണ്ഡവമാടിയപ്പോള്‍ പൊതുജനങ്ങളോടുള്ള നിര്‍ദേശങ്ങളുടെ ഭാഗമായി അജ്മാനിലെ സിഗ്നലുകളില്‍ സ്റ്റേ സേഫ് എന്ന സന്ദേശം തെളിഞ്ഞു. കൂടാതെ സ്മൈലികളായും വിജയ ചിഹ്നങ്ങളായും സ്നേഹത്തിന്‍റെ ഹൃദയ ചിഹ്നങ്ങളായും അജ്മാനിലെ സിഗ്നലുകള്‍ തെളിയാറുണ്ട്. ഇപ്പോൾ മറ്റ് എമിറേറ്റുകളിലും ഇത് സജീവമായി. എമിറേറ്റിന്റെ 95 ശതമാനം കവലകളിലും അജ്മാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അജ്മാൻ പൊലീസ് ട്രാഫിക് കൗണ്ട്‌ഡൗൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.