‘പേസ് സിൽവിയോറ’ ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പേസ് ഗ്രൂപ് ബോർഡ് അംഗങ്ങൾക്കൊപ്പം

ശ്രദ്ധേയമായി ‘പേസ് സിൽവിയോറ’; പേസ് ഗ്രൂപ്പിനെ അഭിനന്ദിച്ച് ശൈഖ് നഹ്യാൻ

ദുബൈ: പേസ് ഗ്രൂപ്പിന്റെ 25ാം വാഷികത്തോടനുബന്ധിച്ച് മുഹൈസ്‌ന ഇത്തിസലാത്ത് അക്കാദമിയിൽ ‘പേസ് സിൽവിയോറ’എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. 1966ൽ യു.എ.ഇയിലെത്തിയ ഡോ. പി.എ ഇബ്രാഹിം ഹാജി വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകളെ ശൈഖ് നഹ്യാൻ പ്രശംസിച്ചു. പേസ് ഗ്രൂപ്പിന്റെ 25 വർഷത്തെ യാത്ര അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളിൽ കേവലം അക്കാദമിക് മികവ് മാത്രമല്ല, സ്വഭാവശുദ്ധി, ഉത്തരവാദിത്തബോധം, സഹിഷ്ണുത എന്നിവ വളർത്തുന്നതിൽ പേസ് ഗ്രൂപ്പ് കാണിക്കുന്ന താൽപ്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ നാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ശൈഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

6,000-ത്തിലധികം പേർ പങ്കെടുത്ത ചടങ്ങിൽ പേസ് ഗ്രൂപ്പ് ബോർഡ് അംഗങ്ങളായ അബ്ദുൽ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം എന്നിവരും ആസിഫ് മുഹമ്മദ്, മലയിൽ മൂസക്കോയ, അഹമ്മദ് കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

പേസ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതയാത്രയും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. നിലവിൽ യുഎഇ, ഇന്ത്യ, കുവൈത്ത് എന്നിവിടങ്ങളിലായി 20ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പേസ് ഗ്രൂപ്പിനുണ്ട്. 85 രാജ്യങ്ങളിൽ നിന്നുള്ള 36,000 വിദ്യാർഥികൾ ബ്രിട്ടീഷ്, ഇന്ത്യൻ കരിക്കുലങ്ങളിലായി ഇവിടങ്ങളിൽ പഠിക്കുന്നുണ്ട്.

Tags:    
News Summary - Sheikh Nahyan congratulates Pace Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.