ഷാർജ: മാലിന്യ സംസ്കരണ രംഗത്ത് വൻ നേട്ടമുണ്ടാക്കി ഷാർജ എമിറേറ്റ്. ഷാർജ വേസ്റ്റു ടു എനർജി പ്ലാന്‍റിൽ കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്കരിക്കാനായത് 10 ലക്ഷം ടൺ മാലിന്യങ്ങൾ. ഇതുവഴി കുറഞ്ഞ കാർബൺ അടങ്ങിയ 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഷാർജയുടെ പബ്ലിക് പവർ ഗ്രിഡിലേക്ക് ഈ വൈദ്യുതി നേരിട്ട് നൽകാനായതിനാൽ വൈദ്യുതി വിതരണ രംഗത്ത് പിന്തുണയേകാനും ഷാർജ വേസ്റ്റ് ടു എനർജി പ്ലാന്‍റിന് കഴിഞ്ഞു. 10 ലക്ഷം ടൺ മാലിന്യം സംസ്കരിച്ചതു വഴി പ്രതിവർഷം 4.5 ലക്ഷം ടൺ കാർബൺ ഡയോക്സൈഡിന്‍റെ വ്യാപനമാണ് തടയാനായത്.
ഈ നേട്ടം യു.എ.ഇയുടെ വിശാലമായ ഊർജ നയത്തെ ശക്തിപ്പെടുത്തുന്നതിലും കാലാവസ്ഥ ന്യൂട്രാലിറ്റിയിലേക്കുള്ള ദീർഘകാല മുന്നേറ്റത്തിലും എമിറേറ്റിന്‍റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ച് മാലിന്യത്തിൽ നിന്ന് ഊർജ ഉൽപാദനം ലക്ഷ്യമിട്ട് 2022ൽ ആരംഭിച്ച ഷാർജ വേസ്റ്റു ടു എനർജി പ്ലാന്‍റിന്‍റെ രണ്ടാം ഘട്ടവും അധികൃതർ പ്രഖ്യാപിച്ചു. എമിറേറ്റ്സ് വേസ്റ്റ് ടു എനർജി കമ്പനിയുടെ ഫ്ലാഗ് ഷിപ്പ് പദ്ധതതിയാണ് വേസ്റ്റ് ടു എനർജി പ്ലാന്‍റ്. 2022ൽ പ്രവർത്തനം ആരംഭിച്ച പ്ലാന്‍റ് ഈ മേഖലയിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള വേസ്റ്റ് ടു എനർജി പ്ലാന്‍റ് ആണ്.
രണ്ടാം ഘട്ടത്തിൽ കൂടുതൽ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള വികസന പ്രവർത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. മാലിന്യങ്ങൾ മണ്ണിലേക്ക് കുഴിച്ചിടുന്നത് വഴിയുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കാൻ ഊർജ ഉത്പാദനത്തിലൂടെ സാധിക്കുമെന്നതിനാൽ വേസ്റ്റ് ടു എനർജി പ്ലാന്‍റിൽ കൂടുതൽ ശ്രദ്ധചെലുത്താനാണ് ഭരണകൂടത്തിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.