ഷാർജ -കോഴിക്കോട് എയർ ഇന്ത്യ സർവിസ് വീണ്ടും

ഷാർജ: ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവിസ് മാർച്ച് 28 മുതൽ പുനരാരംഭിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവിസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. പിന്നീട് അത് എയർഇന്ത്യ ആയി മാറി.

എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവിസുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ എയർ ഇന്ത്യയുടെ ഈ സർവിസുകൾ നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയർ ഇന്ത്യ വീണ്ടും എത്തുന്നത്.

ഷാർജയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിന്‍റെ സമയവും തിരക്കുകുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജുമാണ് യാത്രക്കാരെ ആകർഷിച്ചിരുന്നത്. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ സമയം രാത്രിയാണ് എന്നതായിരുന്നു പ്രത്യേകത. അതത് ദിവസങ്ങളിൽ ജോലി കഴിഞ്ഞ് അന്ന് രാത്രിതന്നെ നാട്ടിലേക്ക് യാത്ര പുറപ്പെടാം എന്നതായിരുന്നു ഇതിന്‍റെ ഗുണം. തിരികെ രാത്രി നാട്ടിൽനിന്നും പുറപ്പെട്ട് അർധരാത്രി ഷാർജയിൽ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയുകയും ചെയ്യും.

എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽനിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6.35നാണ് ഈ വിമാനം കോഴിക്കോട്ട് എത്തിച്ചേരുക. കോഴിക്കോട്ടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12.05ന് ഷാർജയിൽ എത്തും. തുടക്കത്തിൽ ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇക്കണോമി ക്ലാസിൽ 40 കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന പ്രത്യേകതയുമുണ്ട്.

ദുബൈയിൽ നിന്ന് എല്ലാ ദിവസവുമുള്ള എയർ ഇന്ത്യയുടെ കോഴിക്കോട്, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി വിമാന സർവിസുകളുടെ വേനൽക്കാല ഷെഡ്യൂളും ശനിയാഴ്ചകളിലെ ദുബൈ - ഇൻഡോർ, ആഴ്ചയിൽ നാലു ദിവസങ്ങളിൽ സർവിസുള്ള ദുബൈ - ഗോവ-ബംഗളൂരു, എല്ലാ ദിവസവുമുള്ള അബൂദബി - മുംബൈ സർവിസുകളുടെയും വേനൽക്കാല ഷെഡ്യൂളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഡൽഹി, കൊച്ചി, മുംബൈ സെക്ടറിൽ ഡ്രീംലൈനർ വിമാനങ്ങളാണ് ഉപയോഗിക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

Tags:    
News Summary - Sharjah-Kozhikode Air India Service again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.